
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ നല്‍കിയതിനെത്തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ വിജിലന്‍സ് അന്വേഷണം. ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ദിനേശ് ബീഡി സഹകരണ സംഘം പണം നല്‍കിയത്. പണമിടപാട് കമ്പനിയുടെ ഉടമകളെന്ന് അവകാശപ്പെടുന്നവരുടെ വ്യക്തിഗത അക്കൗണ്ടിലേക്കും ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് ടി.ഒ. മോഹനന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
100 കോടി രൂപ വായ്‌പ ലഭിക്കാന്‍ പണയവസ്തു രജിസ്‌ട്രേഷനുള്ള ചെലവായാണ് പണം നല്‍കിയതെന്നാണ് ദിനേശ് മാനേജ്‌മെന്റിന്റെ വിശദീകരണം. ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാന്‍സ് കമ്പനി രജിസ്റ്റര്‍ ചെയ്ത് ഒന്‍പതാമത്തെ ദിവസമാണ് സൊസൈറ്റി പണം നല്‍കുന്നത്. വെങ്കിടേശ്വര കമ്പനി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത് 2026 ജനുവരി 20നാണ്. ദിനേശ് ബീഡി സഹകരണ സംഘം 65 ലക്ഷം നല്‍കുന്നത് ജനുവരി 29ന്. 30ന് വീണ്ടും 25 ലക്ഷം. ഫെബ്രുവരി 9, 20 മാര്‍ച്ച് ആറ് തീയതികളിലായി 55 ലക്ഷം നല്‍കി. അഞ്ചരലക്ഷം ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കും നല്‍കി. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും വായ്‌പ ലഭിച്ചിട്ടുമില്ല. ഇതിലേറെ അതിശയം 10 ലക്ഷം രൂപ അംഗീകൃത മൂലധനവും ഒരു ലക്ഷം രൂപ അടച്ചുതീര്‍ത്ത മൂലധനവുമുള്ള സ്വകാര്യ പണമിടപാട് കമ്പനിയില്‍ നിന്നാണ് ദിനേശ് 100 കോടിരൂപ വായ്‌പയെടുക്കാന്‍ അപേക്ഷിച്ചതെന്നതാണ്.
സാധാരണയായി വായ്‌പയെടുക്കുന്ന തുകയ്‌ക്കുള്ള പണയ രജിസ്‌ട്രേഷന്റെ ചെലവ് വായ്‌പത്തുകയില്‍ കുറവുവരുത്തുന്നതാണ് രീതി. എന്നാല്‍ ഇവിടെ സൊസൈറ്റി ആദ്യമേ പണം നല്‍കി. ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കാനാണ് വായ്‌പയെന്നാണ് വിശദീകരണം. എന്നാല്‍ കേരളത്തിന് പുറത്തുള്ള സ്ഥാപനത്തില്‍ നിന്ന് 100 കോടി വായ്‌പയെടുക്കാനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് സൊസൈറ്റിക്ക് ലഭിച്ചിട്ടില്ല. സൊസൈറ്റി അനുമതിക്ക് ശ്രമിച്ചിട്ടുമില്ലെന്നാണ് സൂചന.