കൊച്ചി: മള്‍ട്ടിപ്ലക്സുകളിലെയും സിനിമാ തിയറ്ററുകളിലേയും ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ മാളുകളില്‍ പരിശോധന നടത്തി.
സ്റ്റോളുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന വിലയും എംആര്‍പിയും ഉദ്യോഗസ്ഥർ പരിശോധിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സാധാരണ 60 രൂപയ്‌ക്ക് വാങ്ങുന്ന പോപ്ക്കോണിന് 350 രൂപ, ഒരു കുപ്പി വെള്ളത്തിനു 90 രൂപ, മൾട്ടിപ്ലസ് തിയേറ്ററുകളുടെ ഈ തീവെട്ടികൊള്ളയിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.
എംജി റോഡിലുള്ള സെന്റര്‍ സ്ക്വയര്‍ മാളിലെ തിയറ്ററുകളിലെ ഫുഡ് സ്റ്റാളുകളിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. വൈറ്റിലയിലെ ഫോറം മാളിലും മരടിലെ ന്യൂക്ലിയസ് മാളിലുമടക്കം പരിശോധന നടക്കുന്നുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. കൃത്യമായ റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റിലാണോ വില്‍പ്പന നടത്തുന്നത്, വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും നോക്കുന്നതെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് പറഞ്ഞു.
വിലവിവര പട്ടിക അടക്കമുള്ളവ പരിശോധിക്കും. മാളുകളിൽ മാത്രമല്ല എയർപോർട്ടുകളിലും ഇത്തരം കൊള്ളകൾ നടക്കുന്നുണ്ട്. ഇന്ന് എറണാകുളം ജില്ലകളിലെ തീയേറ്ററുകളിൽ മാത്രമാണ് പരിശോധന നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. എന്നാൽ ഇതിൽ തങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നും നിലവിൽ സുപ്രീംകോടതിയിൽ കേസ് പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, തീയേറ്ററുകളിൽ ഭക്ഷണത്തിന് വില കൂടുതൽ ഈടാക്കുക മാത്രമല്ല പീക്ക് ടൈമിൽ ടിക്കറ്റ് വിലയും കൂടുതൽ ഈടാക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രതികരിച്ചു. 250 രൂപയുടെ ടിക്കറ്റ് എടുത്ത് 500 രൂപയുടെ പോപ്പ് കോൺ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഈ സാമൂഹ്യ വിഷയത്തിൽ ഇടപെടും. എന്നാൽ വില വിഷയത്തിൽ ഇടപെടാൻ നഗരസഭക്ക് പരിമിധിയുണ്ട്. സിനിമ വ്യവസായത്തെ തകർക്കാനല്ല ശ്രമം. തിരുവനന്തപുരത്ത് നഗരസഭ തീയറ്റർ ഉടമകളുടെ യോഗം വിളിക്കും. പാർക്കിംഗ്, മാലിന്യ സംസ്‌കരണം എന്നിവയിൽ ഇടപെടും. ലൈസൻസ് വിഷയത്തിലും ഇടപെടുമെന്നും മേയർ വ്യക്തമാക്കി.
















