Kerala

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന്റെ പരീക്ഷാ തീയതി പ്രഖ്യാപിച്ചത് സ്വകാര്യ പരിശീലന കേന്ദ്രങ്ങളെ സഹായിക്കാനും അവരുടെ തട്ടിപ്പുകള്‍ മറച്ചുവയ്‌ക്കാനുമെന്ന് ആക്ഷേപം.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലാണ് (കെല്‍ട്രോണ്‍) സ്വകാര്യ വിദ്യാഭ്യാസ ലോബിക്കായി നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നവിധം ധൃതിപിടിച്ച് പരീക്ഷാ പ്രഖ്യാപനം നടത്തിയത്.

സപ്തംബര്‍ രണ്ടാംവാരത്തിലോ ഒക്ടോബര്‍ ആദ്യമോ മാത്രമേ പരീക്ഷയുണ്ടാകൂ എന്നാണ് അധികൃതര്‍ നേരത്തെ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി സപ്തംബര്‍ 9 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളിലായി പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. വൈവ പരീക്ഷയ്‌ക്ക് മുന്നോടിയായി സമര്‍പ്പിക്കേണ്ട ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് പോലും വിദ്യാര്‍ത്ഥികള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ മാത്രം ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പരീക്ഷ എഴുതേണ്ടി വരുന്നത് വിജയശതമാനത്തെ ഗണ്യമായി കുറയ്‌ക്കുമെന്ന ഭീതിയിലാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷ തോറ്റാല്‍ അത് മുതലെടുത്ത് വീണ്ടും ഫീസ് ഈടാക്കാനും റീ ടെസ്റ്റുകള്‍ വഴി അധിക തുക തട്ടിയെടുക്കാനുമാണ് സ്വകാര്യ ലോബിയുടെ നീക്കം.

ഈ ഒത്തുകളിക്ക് കെല്‍ട്രോണ്‍ അധികൃതര്‍ കുടപിടിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പ്ലേസ്‌മെന്റ് ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപയാണ് കോഴ്‌സ് ഫീ ഈടാക്കിയത്. സര്‍ക്കാര്‍ സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരസ്യം നല്‍കി കെല്‍ട്രോണ്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കുന്നത്. എന്നാല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യമില്ലാത്ത സ്ഥാപനങ്ങളും മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്.

ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്‌ക്കുമെന്ന ഭീഷണിയുള്ളതിനാല്‍ ഇതെല്ലാം ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയമാണ്. കുട്ടികളുടെ ഭാവി അപകടമാക്കുന്നവിധമുള്ള ഒത്തുകളികളില്‍ നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറണമെന്നും കൃത്യമായ ഇന്റേണ്‍ഷിപ്പ് സൗകര്യവും പഠനസമയവും ഉറപ്പാക്കി മാത്രമേ പരീക്ഷ നടത്താവൂ എന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.

Recent Posts