Kerala

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കാന്‍ പുതിയ തലമുറ ശ്രമിക്കണമെന്ന് ഒറീസാ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട യു എന്‍ അന്വേഷണ സമിതിയുടെ അധ്യക്ഷനുമായ ജസ്റ്റിസ് എസ്. മുരളീധര്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിയമം, സാങ്കേതിക വിദ്യ, മനുഷ്യാവകാശം എന്ന വിഷയത്തില്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍മുക്തമായ ഒരു മണിക്കൂര്‍ പത്രം വായിക്കാന്‍ പ്രയോജനപ്പെടുത്തണം. ഇന്ന് പലരും പേന എങ്ങനെ പിടിക്കണമെന്ന് മറന്നു പോയി. പകരം മൊബൈല്‍ ഫോണില്‍ ബ്രൗസിംഗ് തുടരുന്നു. മനുഷ്യര്‍ മനുഷ്യരോട് സംസാരിക്കാറില്ല. പകരം യന്ത്രങ്ങളോടാണ് സംസാരിക്കുന്നത്. ഡീ അഡിക്ഷന്‍ എന്ന സങ്കല്‍പ്പത്തിന് വൈകാതെ മാറ്റം വരും. മദ്യവിമുക്തിക്ക് വേണ്ടി ചികിത്സ തേടുന്നതു പോലെ ഭാവിയില്‍ മൊബൈല്‍ വിമുക്തിക്ക് ചികിത്സ തേടേണ്ടിവന്നേക്കാമെന്നും ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു.

പേപ്പറില്‍ എഴുതുന്നത് മായ്‌ക്കാം. പക്ഷേ ഇന്റര്‍നെറ്റില്‍ തിരയുന്നത് മായ്‌ക്കാനാവില്ല. ചികിത്സിക്കുന്ന ഡോക്ടര്‍ കമ്പ്യൂട്ടറില്‍ നമ്മുടെ രോഗവിവരം ടൈപ്പ് ചെയ്യുമ്പോള്‍ നമ്മുടെ രോഗമെന്താണെന്ന് ലോകം അറിയുന്നു. ഒരാള്‍ക്കുള്ള പ്രമേഹം ഭാര്യയില്‍ നിന്നും മറയ്‌ക്കാം. പക്ഷേ ഇന്റര്‍നെറ്റില്‍ നിന്നും മറയ്‌ക്കാനാവില്ല. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് വ്യക്തിസ്വാതന്ത്ര്യമില്ല.

ഒരു പാസ് വേഡ് നഷ്ടമായാല്‍ ജീവിതം നഷ്ടമാകുന്ന കാലമാണിത്. ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ജാഗ്രത വേണം. കാരണം ഫോണ്‍ നമ്പറില്‍ നമ്മുടെ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഭൗതികമായി മരിച്ചാലും ഡിജിറ്റലായി ജീവിക്കും എന്നതാണ് രസകരമായ മറ്റൊരു കാര്യം. ഭൗതിക മരണത്തെക്കാള്‍ നമുക്ക് ഭയം ഡിജിറ്റല്‍ മരണത്തെയാണ്. ഒരു വ്യക്തി ഇന്ത്യയില്‍ എങ്ങനെ ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടുന്നു എന്ന കാര്യം അയാളെക്കാള്‍ അറിയുന്നത് ഇന്റര്‍നെറ്റിനാണ്. ഡിജിറ്റല്‍ നിയമ ലംഘനങ്ങളില്‍ നീതികിട്ടാന്‍ സമയമെടുക്കുമെന്ന് ജസ്റ്റിസ് എസ്.മുരളീധര്‍ പറഞ്ഞു. ഏക മാര്‍ഗം ഡിജിറ്റല്‍ ലോകത്ത് നിന്ന് ഒരു മണിക്കൂറെങ്കിലും മാറി നില്‍ക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മര്‍ദ്ദനങ്ങളുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ മനുഷ്യാവകാശ കമ്മീഷനുകള്‍ ഇടപെടണമെന്ന് പ്രഭാഷകനായപൗരാവകാശ പ്രവര്‍ത്തകനും മധുര പീപ്പിള്‍സ് വാച്ച് സ്ഥാപകനുമായ അഡ്വ. ഹെന്റി ടിഫാന പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അധ്യക്ഷനായിരുന്നു. ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്, അംഗം വി.ഗീത, സെക്രട്ടറി കെ.എസ്. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.

 

Recent Posts