ന്യൂദല്‍ഹി: ദല്‍ഹി-എൻസിആറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും വെള്ളക്കെട്ടുണ്ടായി. ദല്‍ഹിയിലേക്ക് എത്തിയ നിരവധി വിമാന സർവീസുകളെ മഴ ബാധിച്ചു.
അഹമ്മദാബാദ്, മുംബ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകള്‍ വൈകി. മുട്ടറ്റം നിറഞ്ഞ വെള്ളത്തിൽ യാത്രക്കാർ ട്രോളി ബാഗുകളുമായി വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 9 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ഇതിൽ ജയ്‌പുരിലേക്കുള്ള നാലും ലക്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങളും ഉൾപ്പെടുന്നു. വൈകിട്ട് മൂന്നര മുതൽ നാലര വരെയുള്ള വിമാന സർവീസുകളായിരുന്നു ഇവ.
പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ച സാഹചര്യത്തില്‍ ഇൻഡിഗോ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്നും റോഡിലെ ഗതാഗതം മന്ദഗതിയിലാകാൻ സാദ്ധ്യതയുള്ളതിനാല്‍ അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും കമ്പനി അറിയിച്ചു.
ശക്തമായ മഴയ്‌ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതാനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മഴ ശക്തമായതോടെ റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമാണുള്ളത്.
















