
കൊച്ചി: ജയസൂര്യ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വാര്‍ത്താ കുറിപ്പുമായി നിര്‍മാതാക്കള്‍. സൗണ്ട് ഡിസൈനര്‍ അജയന്‍ അടാച്ച് നടത്തിയ വിദ്വേഷ കമന്‍റിലാണ് സിനിമയുടെ നിര്‍മാതാക്കള്‍ വാര്‍ത്താ കുറിപ്പുമായി രംഗത്ത് എത്തിയത്.
‘ഓപ്പറേഷന്‍ ത്രാള്‍’ യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണെന്നും ഇന്ത്യയെ കുറിച്ചും ഇവിടുത്തെ ജനങ്ങളെ കുറിച്ചും രാജ്യത്തെ സേവിക്കുന്നവരെ കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ, ഒരു രാഷ്‌ട്രീയ പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അധിക്ഷേപകരവും രാഷ്‌ട്രീയമായി വിദ്വേഷം നിറഞ്ഞതുമായ കമൻറുകൾ വന്നത് തികച്ചും നിരാശാജനകമാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
‘ഓപ്പറേഷൻ ത്രാൾ’ ടീം പുറത്തിറക്കിയ വാർത്താക്കുറിപ്പ്
” ‘ഓപ്പറേഷൻ ത്രാൾ’ എന്നത് ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദേശീയ സുരക്ഷ, ധീരത, അതുപോലെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ പോലും മാറ്റിവെക്കുന്ന മനുഷ്യരുടെ കഥ പറയുന്നതുമായ ഒരു സിനിമയാണ്. നമ്മുടെ ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് ‘ഓപ്പറേഷൻ ത്രാൾ’ ആശയം ഉൾക്കൊണ്ടിട്ടുള്ളത്. എല്ലാറ്റിനും ഉപരിയായി ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ, ഒരു രാഷ്‌ട്രീയ പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അധിക്ഷേപകരവും രാഷ്‌ട്രീയമായി വിദ്വേഷം നിറഞ്ഞതുമായ കമൻറുകൾ വന്നത് തികച്ചും നിരാശാജനകമാണ്.
ഓരോരുത്തർക്കും അവരവരുടെ രാഷ്‌ട്രീയ അഭിപ്രായങ്ങൾക്കും ആശയപരമായ വിശ്വാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും പ്രകടിപ്പിക്കാൻ അവകാശമുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്ക് എന്നും നിലനിൽക്കാൻ കഴിയുന്ന ഒരു ഇടമാണ് സിനിമ. എന്നാൽ വിയോജിപ്പുകൾ എന്നത് ഒരിക്കലും അധിക്ഷേപകരമോ മോശമോ ആയ ഭാഷ ഉപയോഗിക്കാനുള്ള കാരണമാകരുത്; പ്രത്യേകിച്ച് ഒരു സിനിമയെയും, അതിനുവേണ്ടി സ്വന്തം സമയവും അധ്വാനവും ആത്മാർത്ഥതയും നൽകിയ ആളുകളെയും ലക്ഷ്യമിടുമ്പോൾ.
ചലച്ചിത്ര രംഗത്ത് നിന്ന് അവാർഡ് നേടിയിട്ടുള്ള ഒരു വ്യക്തിയിൽ നിന്ന് ഇത്തരമൊരു കമൻറ് വന്നത് ഏറെ ദൗർഭാഗ്യകരമായി തോന്നുന്നു. സ്വന്തം കഴിവിനും പ്രവർത്തനങ്ങൾക്കും അംഗീകാരം ലഭിച്ച ഒരാളിൽ നിന്നുള്ള പദവിയും അനുഭവസമ്പത്തും, മറ്റുള്ളവരുടെ ജോലിയോടും തെരഞ്ഞെടുപ്പുകളോടും ബഹുമാനം പുലർത്തുന്നതിലൂടെയാണ് പ്രതിഫലിക്കേണ്ടത്. ‘ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല. രാജ്യത്തെ സംരക്ഷിക്കുന്നതിൽ അടങ്ങിയിരിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും ത്യാഗങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു കഥയാണിത്.
വ്യത്യസ്തമായ അഭിപ്രായങ്ങളെ ഞങ്ങൾ എപ്പോഴും ബഹുമാനിക്കുകയും ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള ആരോഗ്യപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അധിക്ഷേപങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും, ഒരു സിനിമയ്‌ക്കു പിന്നിലെ ആത്മാർത്ഥമായ ശ്രമത്തെ വെറുമൊരു രാഷ്‌ട്രീയ അധിക്ഷേപമായി മാറ്റുന്നതിനെയും ഞങ്ങൾക്ക് പിന്തുണയ്‌ക്കാൻ കഴിയില്ല. ഞങ്ങൾ ഞങ്ങളുടെ സിനിമയ്‍ക്കൊപ്പവും, അതിന്റെ ലക്ഷ്യത്തിനൊപ്പവും, ഞങ്ങൾ പറയാൻ തിരഞ്ഞെടുത്ത കഥയ്‍ക്കൊപ്പവും ഉറച്ചുനിൽക്കുന്നു. ഇന്ത്യയ്‌ക്ക് പ്രഥമസ്ഥാനം. കഥയ്‌ക്ക് പ്രഥമസ്ഥാനം. ഉറച്ച ബോധ്യത്തോടെയുള്ള സിനിമയ്‌ക്കും”, നിര്‍മാതാക്കളുടെ പത്രക്കുറിപ്പ്.
‘ഓപ്പറേഷൻ ത്രാള്‍’ എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനറായ ആർ.എസ് വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടീസർ സൗണ്ട് ഡിസൈൻ ഗ്ലിംപ്സ് വീഡിയോയ്‌ക്ക് താഴെയാണ് അധിക്ഷേപ കമന്‍റുമായി അജയൻ അടാട്ട് രംഗത്ത് എത്തിയത്. ഈ ചിത്രം ആര്‍ എസ് എസ് അനുഭാവ ചിത്രമെന്ന രീതിയിലായിരുന്നു അജയന്‍ പങ്കുവച്ച അധിക്ഷേപ കമന്‍റ്. ഇതിന് പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് വേഗ എത്തിയിരുന്നു.
“ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളിൽ നിന്ന് ഇങ്ങനെയൊരു കമന്‍റ് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. ഒരു പ്രോജക്റ്റ് ചെയ്തെടുക്കാൻ എത്രത്തോളം കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നിങ്ങൾക്ക് നന്നായി അറിയാവുന്നതല്ലേ. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ സഹപ്രവർത്തകരായ ക്രിയേറ്റേഴ്സിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത് കാണുമ്പോൾ ശരിക്കും വിഷമമുണ്ട്”, രതീഷ് വേഗ കുറിച്ചു.
”നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വർക്കിന് മറുപടി നൽകുന്നത് ഇങ്ങനെയാണോ?”, എന്നാണ് ആർഎസ് വിക്കി കുറിച്ചത്.
“നിങ്ങളിൽ നിന്ന് ഇത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി, ഈ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്നീഷ്യനിൽ നിന്ന് ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്? ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണം”, എന്നാണ് സൗണ്ട് ഡിസൈനറും റീ-റെക്കോർഡിംഗ് മിക്സറുമായ എം. ആർ. രാജാകൃഷ്ണൻ പ്രതികരിച്ചത്. ”മോനെ വളരെ മോശം” എന്നാണ് നിർമ്മാതാവ് ജോബി ജോർജ് തടത്തിൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്.
കാശ്‌മീരിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തിൽ ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ സിനിമയാണ് ഓപ്പറേഷൻ ത്രാൾ. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്നത് ഹർഷ വർഡൻ എൻ.ഐ.എ ചീഫ് മേധാവിയായാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. ജയസൂര്യയുടെ ലുക്ക് അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ ,സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.