Samskriti

ദൂതനും അവധൂതനുമായ കണ്ണന്‍

Published by
അമ്പലപ്പുഴ രാജഗോപാല്‍

ഷ്ടമിയും രോഹിണിയും ചേര്‍ന്ന സുദിനത്തില്‍ ജഗദോദ്ധാരകനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുണ്യാവതാരമെടുത്തു. അധര്‍മ്മത്തിനെതിരെ ഉജ്ജ്വലവും ശുദ്ധഹൃദയവുമായ കുടചൂടുവാന്‍ ഗോവര്‍ദ്ധനഗിരിധാരി പിറന്ന പുണ്യദിനം !

യവന സഞ്ചാരിയായ മെഗസ്തനീസ് ശ്രീകൃഷ്ണഭഗവാനെ മഹാവിഷ്ണുവിന്റെ അവതാരമായി കരുതി ആരാധിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്രീന്‍സിന്‍ എന്ന പാശ്ചാത്യ ചരിത്രകാരനും ഈ അതിമനോഹര ആചരണത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗോവര്‍ദ്ധനഗിരിധാരിയും ഗോവിന്ദനും ഗോകുലപാലകനുമായ വാസുദേവന്‍ ആരെയാണ് ആനന്ദബാഷ്പ പരിപ്ലുതനാക്കാത്തത്! ഭഗവാന്‍ ചിലപ്പോള്‍ ദൂതനും മറ്റു ചിലപ്പോള്‍ അവധൂതനുമാണ്. ചിലപ്പോള്‍ ഇടയബാലനും മറ്റുചിലപ്പോള്‍ പാര്‍ത്ഥസാരഥിയുമാണ്. ചിലപ്പോള്‍ ഗോപാലപാലകനും മറ്റുചിലപ്പോള്‍ വെണ്ണ കട്ടുതിന്നുന്ന പൊന്നുണ്ണിക്കണ്ണനുമാണ്. ആത്മസ്വരൂപനായ അതേ ശ്രീകൃഷ്ണന്‍ ചിലയിടത്ത് നിസ്സാരനും മറ്റുചിലയിടത്ത് നിരതിശായിയായ-പൂര്‍ണ്ണാവതാരമായ- നിത്യചൈതന്യസ്വരൂപനുമാണ് !

‘അങ്ങ് പരബ്രഹ്‌മവും പരമമായ ധര്‍മ്മവും അതിപരിശുദ്ധമായ വസ്തുവുമാകുന്നു. ‘സകല ഋഷീശ്വരന്മാരും നിന്തിരുവടിയെ നിത്യനെന്നുംപ്രകാശരൂപനെന്നും ദേവന്മാര്‍ക്ക് കൂടി അരൂപനെന്നും അനന്യ രഹിതനെന്നും സര്‍വ്വവ്യാപിയെന്നും ആദിപുരുഷനെന്നും പറയുന്നു. മാത്രമല്ല, ദേവര്‍ഷിയായ നാരദനും അസിതനും ദേവലനും വ്യാസനും ഇതേവിധം പറഞ്ഞിട്ടുമുണ്ട്’ എന്ന് അര്‍ജ്ജുനന്‍ ഭഗവാനോട് പറയുന്നുമുണ്ട്.

ബാലഗോകുലത്തിന്റെ പൂര്‍ണ്ണപുണ്യമാണ് പൊന്നുണ്ണിക്കണ്ണന്‍. അവന്‍ ആരെയും ആനന്ദതുന്ദിലമാക്കുന്ന കിശോരബാലന്‍. ആ ഗോകുലപാലകന്റെ ലീലകള്‍ പാടിപ്പുകഴ്‌ത്തി ഇന്ന് ദേശവിദേശങ്ങളില്‍പ്പോലും നാടുംനഗരിയും അമ്പാടിയാകും. ഹൃദയഹാരിയായ ദൃശ്യമാണ് ലോകത്തെവിടെയുമുള്ള ജന്മാഷ്ടമി ആഘോഷം. അത്രമാത്രം വാചാമഗോചരമായ അനുഭവപൂര്‍ണ്ണതയുടെ ചിരന്തനസ്മരണയാണ് അഷ്ടമിരോഹിണിയെന്ന ശ്രീകൃഷ്ണജയന്തി.

ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായ ചൈതന്യ മഹാപ്രഭു, ഗോവിന്ദദാസ്, ജ്ഞാനദാസ്, കേതകദാസ് തുടങ്ങിയ ബംഗാളി കവികള്‍ എഴുതിയ കാവ്യങ്ങളെല്ലാം ശ്രീകൃഷ്ണനെ ആരാധിച്ചും ഹൃദയപൂര്‍വ്വം പ്രകീര്‍ത്തിച്ചുകൊണ്ടും ഉള്ളതാണ്. വേദവേദാന്ത സത്യങ്ങളുടെ മൂര്‍ത്തിമദ്ഭാവമായ ശ്രീകൃഷ്ണന്റെ ജീവിതലീലകളെ ഭക്ത്യാമൃതപൂര്‍ണ്ണമാക്കുന്ന ശ്രീകൃഷ്ണകഥ ലോകമെമെങ്ങും ആഘോഷിയ്‌ക്കണമെങ്കില്‍ അതിന്റെ ആദ്ധ്യാത്മികമായ ശക്തിയും ഹൃദയാര്‍ദ്രശേഷിയും കാരുണ്യസ്പര്‍ശവും ഒന്നുവേറെതന്നെ! പൂതനക്കും തൃണാവര്‍ത്തനും മോക്ഷമേകിയ അത്ഭുതബാലനെക്കാണാന്‍ യാദവഗുരുവായ ഗര്‍ഗ്ഗ മഹര്‍ഷി എത്തി. ആ അത്ഭുതശിശുവിന്റെ പൂര്‍വ്വ വര്‍ത്തമാന ഭാവികാര്യങ്ങളെ അദ്ദേഹം യശോദയ്‌ക്കും നന്ദഗോപര്‍ക്കും സവിസ്തരം വിശദീകരിച്ചുകൊടുത്തു. ശിശുവിന് എല്ലാം സാധിച്ചുതരുന്നവന്‍’ ‘എല്ലാ ആസുരതകളെയും നിഗ്രഹിയ്‌ക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ ‘കൃഷ്ണന്‍’ എന്നു പേരുനല്‍കി. ബഹ്‌മവൈവര്‍ത്തപുരാണമനുസരിച്ച് വിശ്വചൈതന്യമാണ് ശ്രീകൃഷ്ണന്‍.

ആനന്ദചിന്മയനായ ഗോപികാരമണനായും ഗോകുലത്തെ രക്ഷിയ്‌ക്കാന്‍ ഗോവര്‍ദ്ധനം കുടയായ് ചൂടിയ ഗോപാലബാലകനായും കാളിയമര്‍ദ്ദകനായും പിന്നീട് പാണ്ഡവനീതിയ്‌ക്കുവേണ്ടി കൗരവര്‍ക്കുമുന്നിലെ സമാധാന ദൂതനായും കുരുക്ഷേത്രത്തില്‍ പാര്‍ത്ഥസാരഥിയായും അസുരകുലത്തിന്റെ നിഗ്രഹനായുമെല്ലാം ഒരേ അവതാരത്തില്‍ എത്രയോ ലീലകളാടി ഈ ദേവകീനന്ദനന്‍.

കൃഷ്ണപക്ഷാഷ്ടമിയില്‍ ചന്ദ്രോദയത്തെത്തുടര്‍ന്നു രോഹിണി നക്ഷത്രമെത്തുന്ന പുണ്യമുഹൂര്‍ത്തമാണ് കൃഷ്ണാഷ്ടമി! ഒരുതരത്തില്‍ അതൊരു യുഗാരംഭമാണ്. ജീവിതാപചയങ്ങളെ ധാര്‍മ്മികമായി നേരിടാനും ആത്മസത്തയെ അഹന്തകൊണ്ടു നശിപ്പിയ്‌ക്കാതിരിക്കാനും ആപത്തിലുഴലുന്ന ലോകജനതയ്‌ക്ക് ഉറ്റ ബന്ധുവായി നില്‍ക്കാനും കൃഷ്ണാവതാരം നമ്മെ നിരന്തരം ഓര്‍മ്മിപ്പിയ്‌ക്കുന്നു. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ കഥ കാലാതിവര്‍ത്തിയായ തത്ത്വോപദേശവാഹിനിയും മനുഷ്യരഞ്ജനത്തിന്റെ നിത്യസന്ദേശ സാരള്യവുമായി ദേശകാല പരിധികളില്ലാതെ പ്രകീര്‍ത്തിക്കപ്പെടുന്നു.
ഭാരതത്തിലെന്നല്ല, ലോകമെങ്ങും നാനാപ്രകാരേണ ബ്രാഹ്‌മമുഹൂര്‍ത്തം മുതല്‍ ആചരണാഘോഷപൂര്‍ണ്ണമായി നിറഞ്ഞുനില്‍ക്കുന്നു ശ്രീകൃഷ്ണജയന്തിദിനം.

ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു:
”അല്ലയോ കൃഷ്ണ! എണ്ണമറ്റ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതുനാമമാണ് അങ്ങേയ്‌ക്ക് ഏറ്റവും പ്രിയമായത്?”
സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു.
”ഹേ! അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ. എന്നാല്‍ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം.

എന്റെ 28 നാമങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും എനിക്കു
പ്രിയപ്പെട്ടതുമാണ്. ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി, ഏകാദശി എന്നീ ദിവസങ്ങളിലും ഭക്തിയോടെ ജപിക്കുന്ന ഏതൊരാള്‍ക്കും എന്നില്‍ നിഷ്‌കാമമായ പ്രേമം ജനിയ്‌ക്കും. എന്നില്‍ നിതാന്തമായ ഐക്യവുമുണ്ടാകും. കലിയുഗത്തില്‍ ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം കലിയില്‍ നാമജപം കൊണ്ട് സുസാധ്യമാംവിധം മുക്തി സംഭവിക്കുന്നു.

‘മത്സ്യം കൂര്‍മ്മം വരാഹം ച
വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂദനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹലായുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച
വേദാംഗം ഗരുഡദ്ധ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം’
എന്നാണ്.

സമൂഹത്തിലെ അനുഗ്രഹപൂര്‍ണ്ണമായ അധ്യായങ്ങളുടെ അതിമോഹനമായ പ്രഭാതകിരണങ്ങളാണ് ഓരോ ശ്രീകൃഷ്ണജയന്തിദിനത്തിലും വിടരുന്നത് !

Recent Posts