Kerala

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഉജ്ജയിന്‍: ശ്രീകൃഷ്ണനെയും കുചേലനെയും ഒരുമിച്ച് ആരാധിക്കുന്ന അപൂര്‍വ ക്ഷേത്രങ്ങളിലൊന്നായ ഉജ്ജയിന്‍ നാരായണ്‍ ധാമില്‍ ശ്രീകൃഷ്ണ – കുചേല (സുദാമ) സൗഹൃദകഥയുമായി ഭരതനാട്യസംഘം.

ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നാല് ദിന ആഘോഷം ‘ശ്രീകൃഷ്ണ പര്‍വ് 2026’ന്റെ ഭാഗമായാണ് കേരളത്തില്‍ നിന്നുള്ള ഭരതനാട്യ കലാകാരി ഡോ. എസ്. ഗൗരിപ്രിയയുടെ നേതൃത്വത്തിലുള്ള സംഘം ഉജ്ജയിനില്‍ എത്തിയത്. ഗ്വാളിയറിലെ രാജാ മാന്‍സിങ് തോമര്‍ സംഗീത-കലാ സര്‍വകലാശാലയിലെ ഭാരതനാട്യം അസിസ്റ്റന്റ് പ്രൊഫസറാണ് കോട്ടയം സ്വദേശിനിയായ ഗൗരിപ്രിയ.

സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിച്ചിരുന്ന കൃഷ്ണനും കുചേലനും വിറക് ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതും മടങ്ങുന്നതിനിടെ ശക്തമായ മഴയത്ത് ഇരുവരും ഒരിടത്ത് അഭയം തേടിയതും മഴയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കുചേലന്‍ ശ്രീകൃഷ്ണന്റെ പങ്കായ കടല കൂടി കഴിച്ചതുമൊക്കെയായി ബന്ധപ്പെട്ടതാണ് നാരായണ്‍ ധാം ക്ഷേത്രത്തിന്റെ ഐതിഹ്യം.

ഇരുവരും ശേഖരിച്ച വിറകിന്റെ കെട്ടില്‍ നിന്നാണ് ക്ഷേത്രപരിസരത്തെ മരങ്ങളും സസ്യങ്ങളും വളര്‍ന്നതെന്ന വിശ്വാസവുമുണ്ട്. ശ്രീകൃഷ്ണ-കുചേല സൗഹൃദത്തിന്റെ ആഴവും ഇന്നത്തെ സമൂഹത്തില്‍ സൗഹൃദത്തിന്റെ പ്രാധാന്യവും പ്രമേയമാക്കിയായിരുന്നു ഗൗരിപ്രിയയും സംഘവും അവതരിപ്പിച്ച നൃത്തം.

ശ്രീകൃഷ്ണ- കുചേല സൗഹൃദത്തിന്റെ സന്ദേശം നാരായണ്‍ ധാം ക്ഷേത്രത്തില്‍ നൃത്തത്തിലൂടെ അവതരിപ്പിക്കാനായത് ഏറെ സന്തോഷകരമാണെന്ന് ഡോ. ഗൗരിപ്രിയ പറഞ്ഞു. നര്‍ത്തകരായ അമിത് റായ്, പ്രിയങ്ക, ശിവാനി, കനിക, സാക്ഷി, സന്ദീപ്, ആഭാസ്, ആകാശ് എന്നിവരും സംഘത്തിന്റെ ഭാഗമായിരുന്നു.