Article

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

Published by
കുമ്മനം രാജശേഖരന്‍

ശാന്തമായ പ്രകൃതം. സൗമ്യമായ ഭാഷണം. സ്‌നേഹം തുളുമ്പുന്ന കമനസ്. സദാ സുസ്‌മേരവദനം. അതാണ് ഇന്നലെ സമാധിയായ പൂജ്യ ഗോലോകാനന്ദ ജി മഹരാജ്.
വര്‍ഷം1983. നിലക്കല്‍ പ്രക്ഷോഭം കത്തിക്കാളി പടരുന്ന സമയം. നാടാകെ പോലീസിന്റെ തേര്‍വാഴ്ച . ആറായിരത്തോളം പേര്‍ അറസ്റ്റില്‍.

മനുഷ്യ സ്‌നേഹിയായ സ്വാമിജിയുടെ ഹൃദയം തേങ്ങി. അസ്വസ്ഥനായി.

അതിരാവിലെ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നു മാന്യ ശ്രീ പി.പരമേശ്വര്‍ജിയുടെ അടുത്തെത്തി. കൂടെ വെള്ളനാട് വിശ്വനാഥന്‍സാറു മുണ്ടായിരുന്നു. ചൂടുപിടിച്ച ചര്‍ച്ച. ശബരിമലക്ക് വേണ്ടി ത്യാഗം സഹിക്കുന്നവര്‍ക്ക് എന്തു സഹായമാണ് ചെയ്യേണ്ടതെന്നായിരുന്നു സ്വാമിജിയുടെ ചോദ്യം.

പരമേശ്വര്‍ജി നിര്‍ദ്ദേശിച്ചതനുരിച്ച് അദ്ദേഹം എന്നെ കോട്ടയത്തു വന്നു കണ്ടു.

ഞങ്ങള്‍ ഒരുമിച്ച് ജയില്‍ വിമോചിതനായി കോട്ടയം ടൗണിലെത്തിയ സ്വാമി വേദാനന്ദസരസ്വതിയെ കണ്ടു. പോലീസിന്റെ അതിക്രമം മൂലം നിലക്കല്‍ പ്രദേശത്തുള്ള ആദിവാസി സഹോദരങ്ങള്‍ പണി എടുക്കാന്‍ നിവൃത്തിയില്ലാതെ പട്ടിണി കിടക്കുകയാണെന്ന വിവരം ഗോലോകാനന്ദ സ്വാമിജിയെ വല്ലാതെ വേദനപ്പിച്ചു. എല്ലാവരും നിലക്കലേക്ക് യാത്രയായി. അട്ടത്തോട് വനവാസി മേഖലയില്‍ കഴിയുന്ന പാവങ്ങളുമായി സംസാരിച്ച് സ്വാമിജി പ്രശ്‌നങ്ങള്‍ മനസിലാക്കി.
ഭക്ഷണ വസ്തുക്കള്‍, വസ്ത്രങ്ങള്‍, പഠനോപകരണങള്‍ തുടങ്ങി അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ സ്വാമിജി ഏര്‍പ്പാടാക്കി.

മാത്രവുമല്ല, താന്‍ നേരില്‍ കണ്ട് മനസിലാക്കിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.
മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ സ്വാമിജി എപ്പോഴും ഖിന്നനായിരുന്നു.

ദുഃഖിതര്‍ക്ക് കയ്യിലുള്ളതെല്ലാം വാരിക്കോരി കൊടുക്കാന്‍ ഒരു മടിയും കാണിച്ചില്ല. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ചുമതല വഹിച്ചപ്പോഴാണ് അവിടെ വികസന പരിപാടികള്‍ നടപ്പാക്കിയത്. പാവപ്പെട്ട കുട്ടികളോട് കാണിച്ച സ്‌നേഹവും വാത്സല്യവും സീമാതീതമായിരുന്നു.

വിക്ഷുബ്ധമായ മനസുമായി എത്തുന്നവരോട് പൊട്ടിച്ചിരിച്ച് കുശലാന്വേഷണം നടത്തും. വിങ്ങിപ്പൊട്ടുന്ന മനസുമായി വന്നവര്‍ സ്വാമിജിയോട് സന്തോഷപൂര്‍വ്വം യാത്ര ചോദിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. സംഭാഷണ വേളയിലെല്ലാം ശ്രീരാമകൃഷ്ണ ദേവന്റെ സദുപദേശങ്ങള്‍ ഉദ്ധരിക്കും. ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ മൂലം നട്ടംതിരിയുന്നവര്‍ക്ക് സ്വാമിജിയുടെ സമാശ്വാസവാക്കുകള്‍ പ്രത്യാശയും പ്രതീക്ഷയും പകര്‍ന്നു.

തന്റെ പൂര്‍വ്വാശ്രമമായ ആറന്മുളയോടും കിടങ്ങന്നൂരിനോടും പ്രത്യേക സ്‌നേഹവും ആഭിമുഖ്യവും കാണിച്ചിരുന്നു. പ്രായാധിക്യം മൂലം അവശതകളേറെ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെ വീല്‍ ചെയറില്‍ നാട് ചുറ്റിക്കറങ്ങി. നാട്ടുകാരുമായി സന്തോഷം പങ്കു വെച്ചു. ആറന്മുളയുടെ മഹത്തായ പൈതൃകം വീണ്ടെടുക്കണമെന്നതിനെക്കുറിച്ചായിരുന്നു അവരോടെല്ലാം ചര്‍ച്ച ചെയ്തത്.

ബാല്യത്തില്‍ പേപ്പട്ടിയുടെ കടിയേറ്റ് എല്ലാ വിധ പ്രതീക്ഷയും നഷ്ടപ്പെട്ടസംഭവം സ്വാമിജി എപ്പോഴും ഒര്‍ക്കാറുണ്ട്. അതു പറയുമ്പോള്‍ ‘പള്ളിമുക്കത്തമ്മേ ‘ എന്ന് വിളിച്ച് ഓര്‍മ്മകള്‍ പങ്കു വെക്കും.

ഒരു സര്‍വ്വസംഗ പരിത്യാഗിയുടെ സംഭവബഹുലമായ സന്യാസജീവിതത്തിന് തിരശീലവീണു. പക്ഷേ ജനഹൃദയങ്ങളില്‍ സ്വാമിജി ജീവിക്കും’.