കോഴിക്കോട് : സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരെയുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദ്. മക്കയിൽ ഹജ്ജിനും ഉംറക്കും ത്വവാഫ് ചെയ്യുമ്പോൾ സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ ചേർന്നാണ് നിർവഹിക്കുന്നതെന്നും അവർക്കായി അവിടെ പ്രത്യേകം സമയക്രമങ്ങൾ ഒന്നും തന്നെ നിശ്ചയിച്ചിട്ടില്ലെന്നും ഷമ മുഹമ്മദ് പറഞ്ഞു.
‘ പ്രവാചകൻ (സ) യുടെ ആദ്യ ഭാര്യയായ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു, ജോലി ചെയ്യുന്നതിൽ നിന്നോ വ്യാപാരം ചെയ്യുന്നതിൽ നിന്നോ അവർ ഒരിക്കലും തടഞ്ഞില്ല ‘ .-ഷമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.
















