കഥ
നൊമ്പരപ്പതിപ്പുകൾ
അഡ.സി.എസ്. മുരളി
(9495901350)
പതിവുപോലെ പ്രാതൽ കഴിക്കുമ്പോഴാണ് മുന്നിലെ ചുവരിൽ തൂക്കിട്ടിരിക്കുന്ന കലണ്ടറിലേയ്‌ക്ക് ജയരാമൻ കണ്ണോടിച്ചത്. ചുവന്ന സ്‌കെച്ച് പെൻ കൊണ്ട് ഈ മാസത്തെ കള്ളികളിൽ എന്തെല്ലാമാണ് കുറിച്ചിട്ടിട്ടുള്ളത് എന്ന് ദിവസേന നോക്കുക ഒരു ശീലമായിട്ട് ഏറെ നാളുകളായി. കൃത്യമായിപ്പറഞ്ഞാൽ ‘തനിക്ക് പ്രായമായെടോ’ എന്നതിന്റെ സൂചനയായി സർക്കാർ ഒരുക്കുന്ന റിട്ടയർമെന്റ് ചടങ്ങിനു ശേഷം. ആദ്യമെല്ലാം വല്ലപ്പോഴും ഒരു നേരം നോക്കിയാൽ മതിയായിരുന്നു എങ്കിലും നാലഞ്ച് വർഷങ്ങൾക്കിപ്പുറം എല്ലാ ദിവസവും രണ്ടുനേരമെങ്കിലും കലണ്ടർ നോക്കിയാലേ ഓരോ ദിവസവും ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നടത്തുവാൻ പറ്റൂ എന്ന അവസ്ഥയിലാണിപ്പോൾ ജയരാമൻ. സർവ്വീസിലുണ്ടായിരുന്ന സമയത്തെ ഓർമ്മശക്തിയുടെ പത്തിലൊന്നു പോലും തനിക്ക് ഇപ്പോഴില്ല എന്ന് അയാൾക്കറിയാം. മിക്കവാറും എല്ലാവരും ചെറിയ ഏറ്റക്കുറച്ചിലോടെ ഇതേ അവസ്ഥയിൽ തന്നെയായിരിക്കുമെന്ന് കരുതിയാണ് അയാൾ സ്വയം ആശ്വാസം കണ്ടെത്താറുള്ളത്.
കലണ്ടറിലെ ഇന്നത്തെ കളത്തിൽ ‘പുസ്തകം’ എന്ന് എഴുതിയത് കാണുന്നുണ്ടെങ്കിലും എന്തിനാണ് അങ്ങിനെയെഴുതിയത് എന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് പിടികിട്ടിയില്ല. പുട്ട് കഴിച്ച് തീരാറായപ്പോൾ ചായ കൊണ്ടുവന്നു മേശപ്പുറത്തു വച്ച ഭാര്യ ലതയുടെ ‘എന്താണ് ഇന്നത്തെ ചിന്താവിഷയം, വല്ല പുതിയ കഥയുടെയും തയ്യാറെടുപ്പായിരിക്കും’ എന്ന പതിവ് പല്ലവി കേട്ടപ്പോഴാണ് ജയരാമന് മറന്നുപോയ കാര്യം പിടികിട്ടിയത്.
അയാളുടെ ഓർമ്മകൾ പതിയെ പുറകോട്ട് സഞ്ചരിച്ചു തുടങ്ങി. സർവീസിൽ നിന്ന് റിട്ടയർ ചെയ്ത് നാല് മാസങ്ങൾ കൂടി കഴിഞ്ഞായിരുന്നു ഒരേയൊരു മകന്റെ വിവാഹം നടന്നത്. ടെക്‌നോപാ
ർക്കിൽ അവനോടൊപ്പം തന്നെ ജോലി ചെയ്യുന്ന പെൺകുട്ടിയെ ഇഷ്ടപ്പെട്ടിട്ടായിരുന്നു ആലോചനകളും തീരുമാനവും. ഒരു അറേഞ്ച്ഡ് മാര്യേജ് ആയിത്തന്നെയാണ് എല്ലാം നടത്തിയത് എങ്കിലും ഒരു വർഷം പോലും നീണ്ടുനിൽക്കാതെ ആ ബന്ധം ഇരു കൂട്ടരുടെയും ആഗ്രഹപ്രകാരമുള്ള വേർപിരിയലിൽ കലാശിച്ചു. അന്നുമുതലേ തന്നെ ജയരാമന്റെ മനസ്സ് അസ്വസ്ഥമായി തുടങ്ങിയിരുന്നു.
കുറച്ചു മാസങ്ങൾക്കുള്ളിൽത്തന്നെ മകൻ കാര്യമായ മാനസിക പ്രശ്‌നങ്ങൾ കാണിച്ചു തുടങ്ങിയപ്പോഴാണ് പേരൂർക്കടയിലുള്ള സർക്കാർ മാനസികരോഗാശുപത്രിയിൽ കാണിച്ച് ചികിത്സ തുടങ്ങിയത്. അവൻ ആദ്യമെല്ലാം മരുന്ന് കൃത്യമായി കഴിച്ചിരുന്നു എങ്കിലും ഇടയ്‌ക്ക് കൃത്യമായി കഴിക്കാതെ വന്നപ്പോൾ അസുഖം കൂടുതലായി. ജോലിസ്ഥലത്ത് ബഹളം വച്ച് സഹപ്രവർത്തകനെ ഉപദ്രവിക്കുകയും ചെയ്തതോടെ അസുഖത്തിന്റെ കാഠിന്യം കാരണം ജോലിയിൽ നിന്ന് പറഞ്ഞു വിടുകയും ചെയ്തു. ഇപ്പോൾ അവന്റെ അമ്മ ലതയുടെ ചുമതലയായി മാറിയിട്ടുണ്ട് മരുന്ന് മുടങ്ങാതെ കൃത്യമായി അവനെ കഴിപ്പിക്കുകയെന്നത്. ഇതറിഞ്ഞുകൊണ്ട് ഇനി മറ്റൊരു പെൺകുട്ടിയുടെ കൂടി ഭാവി നശിപ്പിക്കരുതല്ലോ എന്ന് കരുതി വേറൊരു ആലോചന ജയരാമനും ലതയും ഇപ്പോൾ നടത്തുന്നുമില്ല.
ഏറെ നാളുകളായിട്ട് ഇപ്പോൾ ബന്ധുക്കളും സ്‌നേഹിതരും ആരും തന്നെ വിശേഷങ്ങൾ അന്വേഷിച്ച് വരാതായി. വല്ലപ്പോഴും ചിലർ ഫോണിലൂടെ വോയ്സ് ഇട്ടാലായി. മൂന്ന് ജീവിതങ്ങൾ തികച്ചും യാന്ത്രികമായി നീങ്ങുന്നതിനിടെയാണ് ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന നൊമ്പരങ്ങളെ കുറച്ചെങ്കിലും മറികടക്കുകയെന്ന ചിന്തയിൽ ജയരാമൻ എഴുത്തിലേക്ക് തിരിഞ്ഞത്.
ലതയുടെ അനുജനും ഭാര്യയും കൂടി മകന്റെ കല്യാണം വിളിക്കുവാനായി വന്നപ്പോഴാണ് എഴുതിക്കഴിഞ്ഞ ഓരോ സൃഷ്ടികളും മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്നത് കണ്ടിട്ട് അതെല്ലാമെടുത്ത് വായിക്കുവാൻ കൊണ്ടുപോയത്. അതിൽ ചിലതെല്ലാം ചില വാരാന്തപ്പതിപ്പുകളിലേക്കും മാസികകളിലേക്കും അവർ തന്നെ അയച്ചു കൊടുത്തത് പ്രസിദ്ധീകരിച്ചു വന്നത് കണ്ട് ജയരാമന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭിനന്ദനമറിയിച്ചത് ഉള്ളിൽ എരിയുന്ന തീയുടെ നോവ് അല്പം കുറച്ചു എന്നത് എല്ലാവർക്കും ആശ്വാസമായിത്തീർന്നു.
തുടർന്നെഴുതിയ ചില കഥകളും കൂടെ ചേർത്ത് ഒരു പബ്ലിഷറെക്കണ്ട് ഒരു പുസ്തകമായി ഇറക്കുവാനുള്ള മുൻകൈ എടുത്തതും അവർ തന്നെയായിരുന്നു. ‘നൊമ്പരപ്പതിപ്പുകൾ’ എന്ന് പേരിട്ട ആ പു
സ്തകം പ്രകാശനം കഴിഞ്ഞ് കുറച്ചു പേർക്ക് അയച്ചു കൊടുക്കാൻ എന്താണ് മാർഗ്ഗമെന്ന് ആലോചിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. അങ്ങിനെ ലതയാണ് അതിനൊരു പരിഹാരവും കണ്ടെത്തിയത്.
പിറ്റേന്ന് ഇരുവരും ചേർന്ന് ജയരാമന്റെ പേരിലുള്ള പെൻഷൻ വാങ്ങി മടങ്ങി വരുന്ന വഴി അവർ പബ്ലിക് ലൈബ്രറിയുടെ സമീപം നന്ദാവനം റോഡിന്റെ ഒരു വശത്ത് നടപ്പാതയിൽ വിൽപ്പനയ്‌ക്കായി അടുക്കി വച്ചിരിക്കുന്ന സെക്കന്റ് സെയി
ൽസ് ബുക്ക്‌സിൽ നിന്നും കഴിഞ്ഞ വർഷം ഇറങ്ങിയ കുറച്ച് ഓണപ്പതിപ്പുകൾ വാങ്ങിയാണ് വീട്ടിലെത്തിയത്.
തന്റെ പുസ്തകം വിൽക്കുന്നതിനുള്ള ഒരു മാർഗം ഇന്ന് തുടങ്ങുന്നതിന് വേണ്ടിയാണ് കലണ്ടറിൽ കുറിച്ചിട്ടത് എന്ന് ഓർത്തു കൊണ്ട് ജയരാമൻ ചായയും കഴിച്ച് എഴുന്നേറ്റു. ആദ്യം കണ്ട ഒരു ഓണപ്പതിപ്പ് എടുത്ത് അതിൽ നിന്ന് അതിപ്രശസ്തരായ എഴുത്തുകാരെ ഒഴിവാക്കി നവാഗതരെ കണ്ടുപി
ടിച്ച് അവരുടെ കഥ വായിച്ച് നാലഞ്ചു വാക്കുകളിൽ ഒരു അഭിനന്ദനവും എഴുതി തയ്യാറാക്കിയിട്ട് ആ പതിപ്പിലുള്ള കഥാകൃത്തിന്റെ മൊബൈൽ നമ്പറിൽ വിളിച്ച് നന്നായിട്ട് അനുമോദിയ്‌ക്കുക എന്നതാണ് ആദ്യത്തെ കടമ്പ.
ഒട്ടും കേട്ടുപരിചയമില്ലാത്ത ഒരു പുതിയ എഴുത്തുകാരനെന്ന് തോന്നിയ്‌ക്കുന്നതും ഫോട്ടോയിൽ വലിയ പ്രായമൊന്നും തോന്നാത്തതുമായ ഒരു എഴുത്തുകാരന്റെ കഥ തന്നെ ആദ്യം തിരഞ്ഞെടുത്തു. പതിനഞ്ച് മിനിട്ട് കൊണ്ട് വായിച്ചു കഴിഞ്ഞ് പിന്നെ രണ്ടു മൂന്ന് മിനിറ്റ് പറയുവാനുള്ള അഭിനന്ദനവും കുറിച്ചു വച്ചിട്ട് നമ്പരിൽ വിളിച്ചു. പക്ഷെ ഒരു വട്ടം പൂർണ്ണമായും റിങ്ങ് ചെയ്ത് ഫോൺ കട്ട് ആവുകയാണ് ഉണ്ടായത്.
മകന് ആഹാരവും മരുന്നും കൊടുത്ത്, ലത തനി
ക്ക് കഴിയ്‌ക്കുവാനുള്ള ആഹാരവും എടുത്ത്, അപ്പോഴേക്കും ജയരാമന്റെ സമീപം സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ലതയുടെ ആഗഹപ്രകാരം ജയരാമൻ ഒരിയ്‌ക്കൽ കൂടി ഡയൽ ചെയ്തുവെങ്കിലും ആദ്യത്തേതു പോലെ തന്നെ ഫോൺ റിങ്ങ് ചെയ്തു നിശ്ചലമായി. പക്ഷെ ലത ഒട്ടും വിടാൻ ഒരുക്കമല്ലായിരുന്നു. ലതയുടെ നിർബ്ബന്ധപ്രകാരം ജയരാമൻ അപ്പോഴേക്കും അടുത്ത കഥയിലേക്ക് കടന്നു കഴിഞ്ഞിരുന്നു.
രണ്ടാമത്തെ കഥയുടെ അഭിനന്ദനക്കുറിപ്പ് പൂർത്തിയായതും ആദ്യത്തെ കഥാകൃത്ത് മിസ്ഡ് കാൾ കണ്ട് തിരികെ വിളിച്ചു. ഊഷരഭൂമിയിൽ പെയ്തിറങ്ങുന്ന പുതുമഴ സമ്മാനിക്കുന്ന നിർവൃതിയായിരുന്നു ആ റിങ്ങ് കാൾ ജയരാമനും ലതയ്‌ക്കും നൽകിയത്. ജയരാമൻ കാൾ അറ്റൻഡ് ചെയ്തു. ലതയുമൊത്ത് നേരത്തെ പ്ലാൻ ചെയ്തിരുന്നതുപോലെ വളരെ മൃദുവായി അയാൾ സ്വയം പരിചയപ്പെടുത്തിയിട്ട് അങ്ങേയറ്റം സൗമ്യമായി കഥാകൃത്തിന്റെ കഥയെപ്പറ്റിയും കഥയുടെ സുഗമമായ ഒഴുക്കിനെപ്പറ്റിയും അവതരണശൈലിയെ കുറിച്ചും അവസാന ഭാഗത്ത് ആരും പ്രതീക്ഷിക്കാത്ത വിധം കഥാഗതിയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത ചുഴികളെയും തിരിവുകളെയും അഭിനന്ദിച്ചു കൊണ്ട്, ഇരുത്തം വന്ന ഒരു എഴുത്തുകാരന്റെ ലക്ഷണമൊത്ത സൃഷ്ടിയായി തോന്നുന്നു എന്ന് കൂടി പറഞ്ഞ് അനു
മോദനം അവസാനിപ്പിച്ചു.
ജയരാമന്റെ വാചകങ്ങൾ മുഴുമിപ്പിക്കുന്ന സമയത്തെല്ലാം മറുതലയ്‌ക്കൽ നിന്ന് ‘സന്തോഷം സർ’, ‘ഓകെ സർ’, ‘താങ്ക്യൂ സർ’, എന്നിങ്ങനെ മിതത്വം പാലിച്ചു കൊണ്ടുള്ള മറുപടികൾ ഒരു വിധേയത്വം നിഴലിക്കുന്ന പതിഞ്ഞ സ്വരത്തിൽ വന്നു കൊണ്ടിരുന്നു. ഫോൺ സ്പീക്കറിൽ ഇട്ടിരുന്നതിനാൽ ലതയും എല്ലാം കേട്ടുകൊണ്ട് കാര്യങ്ങൾ വിജയകരമായി ലക്ഷ്യത്തിൽ എത്തുമെന്ന് തോന്നുമ്പോഴുണ്ടാകുമെന്ന നിറമനസ്സോടെയിരുന്നു.
ഫോണിന്റെ മറുതലയ്‌ക്കലുള്ള കേൾവിക്കാരൻ അഭിനന്ദന പ്രവാഹത്തിൽ ഏറെക്കുറെ കാൽ വഴുതി വീഴാറാറായി എന്ന് തോന്നിയ നിമിഷം ജയരാമൻ അല്പ സമയം ശ്രോതാവിന് വിശ്രമം കൊടുത്തിട്ട് ലത പ്രത്യേകം പറഞ്ഞേല്പിച്ച കാര്യത്തിലേക്ക് കടക്കുവാനായി സ്വയം തയ്യാറെടുത്തു കൊണ്ട് സംഭാഷണം പുനരാരംഭിച്ചു.
”ഞാൻ ഈയിടെ എഴുതിയ കഥകളെല്ലാം ചേർത്ത് ഒരു പുസ്തകമായി ഇറക്കിയിട്ട് രണ്ട് മാസത്തോളമേ ആയിട്ടുള്ളു. താങ്കൾക്ക് ബുദ്ധിമുട്ടാകില്ലയെങ്കിൽ ഒരു ഇരുനൂറ്റിയൻപത് രൂപ എന്റെ ഈ നമ്പറിൽ ഗൂഗ്ൾ പെ ചെയ്താൽ അത് എനി
ക്കൊരു വലിയ സഹായമാകും. പെയ്‌മെന്റ് രശീതിയുടെ സ്‌ക്രീൻ ഷോട്ടിനൊപ്പം താങ്കളുടെ മേൽവിലാസവും വാട്ട്‌സ്ആപ്പ് ചെയ്താൽ പിറ്റേ ദിവസത്തെ തപാലിൽ രജിസ്റ്റേർഡ് ആയിട്ട് നൊമ്പരപ്പതിപ്പുകൾ എന്ന എന്റെ പുസ്തകം അയച്ചു തരാം. ഉപേക്ഷ വിചാരിക്കരുതേ. ഇപ്പോൾ സാമ്പത്തികമായി ഞാൻ വലിയ ബുദ്ധിമുട്ടിലായതിനാലാണ് ഇങ്ങനെ ചോദിച്ചു പോകുന്നത്. ക്ഷമിക്കണം.”
ലത കുറിച്ചു തന്ന കാര്യങ്ങൾ ഏറെക്കുറെ ഹൃദിസ്ഥമായിരുന്നിട്ടു കൂടി കടലാസ് ഇടക്ക് നോക്കിയായിരുന്നു ജയരാമൻ ഇതെല്ലാം പറഞ്ഞത്. മറുതലയ്‌ക്കൽ നിന്ന് അല്പ സമയം നിശ്ശബ്ദതയായിരുന്നുവെങ്കിലും പ്രത്യാശയുടെ സാന്ത്വന വീചികൾ പതിയെ അയാൾ കേട്ടു തുടങ്ങി.
”സർ, ഞാൻ കഥയെഴുത്തിന്റെ പാതയിൽ നവാഗതനാണ്. അങ്ങ് ഇവിടെ സൂചിപ്പിച്ച കഥ ഞാൻ ഇന്നുവരെ എഴുതിയ അഞ്ചിൽ നാലാമത്തെയാണ്. കുട്ടിയായിരുന്നപ്പോൾ പോളിയോ ബാധിച്ച് എന്റെ രണ്ട് കാലുകളും തളർന്നതിനാലും അച്ഛൻ അമ്മയെ വിട്ടുപോയി മറ്റൊരു സ്ത്രീയുടെ ഒപ്പം താമസിക്കുന്നതിനാലും എന്റെ അമ്മ തൊഴിലുറപ്പിനു പോയിട്ടാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്. പത്താം ക്ലാസ് കഴിഞ്ഞതോടെ എന്റെ തുടർപഠനമെല്ലാം നിലച്ചതിനാൽ ഞാനിവിടെ പരിസരത്തുള്ള കൊച്ചുകുട്ടികൾക്ക് ട്യൂഷൻ കൊടുക്കുന്നുണ്ട്. ഒരു ചെറിയ വരുമാനമേ ഉള്ളൂ എങ്കിലും അമ്മക്ക് അതൊരു വലിയ ആശ്വാസമാണെന്ന് എപ്പോഴും പറയും. എന്റെയും അമ്മയുടെയും നൊമ്പരങ്ങളാണ് ഞാൻ എന്റെ കഥകളിൽ കുറിയ്‌ക്കുന്നത്. പൈസയില്ലായ്‌മയുടെ വിഷമങ്ങൾ എനിക്ക് നന്നായി അറിയാവുന്നതിനാലും ഇരുനൂറ്റിയൻപതു രൂപ എന്നത് ഞങ്ങൾക്ക് ഒരു വലിയ തുക ആയതിനാലും ഞാൻ അമ്മയോട് പറഞ്ഞ് നാളെത്തന്നെ അമ്പത് രൂപയെങ്കിലും അയപ്പിക്കാം. എനിക്ക് പൈസയുണ്ടാകുന്ന സമയത്ത് മുഴുവൻ വിലയും ഒരുമിച്ച് തന്ന് അങ്ങയുടെ പുസ്തകം വാങ്ങിക്കൊള്ളാം. എന്നെപ്പോലെയോ എന്നെക്കാളുമോ വിഷമിക്കുന്നവർ ലോകത്ത് വേറെയുമുണ്ട് എന്നറിയുമ്പോൾ ജീവിക്കുവാൻ ധൈര്യം തോന്നുന്നു സർ. അതിന് അങ്ങയോട് നന്ദി പറയുന്നു. ഈ അയച്ചു തരുന്ന പൈസ തീരെ ചെറിയതാണെന്ന് അറിയാമെങ്കിലും അങ്ങേക്ക് ഇത് ചെറിയ ഏതെങ്കിലും കാര്യത്തിന് ഉപയോഗപ്പെടണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരിക്കൽ കൂടി നന്ദി സർ.”
സ്പീക്കറിൽ നിന്ന് ഒഴുകിയിറങ്ങിയ മൃദു മർമ്മരം പക്ഷെ ഇടിമുഴക്കമായിട്ടാണ് ജയരാമന്റെയും ഭാര്യയുടെയും നെഞ്ചിലേക്ക് ഇടിച്ചു കയറിയത്. വെറും ഇരുപതു വയസ്സായ ഒരു ദരിദ്രനെ അറിഞ്ഞോ അറിയാതെയോ താൻ ചതിക്കുകയായിരുന്നോ എന്ന നീറ്റലിൽ അയാളുടെ ഉള്ള് പിടഞ്ഞു. തന്റെ കൺകോണിലൂടെ രണ്ട് തുള്ളികൾ ഉരുണ്ടിറങ്ങവേ ലതയുടെ കണ്ണുകളും ആർദ്രമാകുന്നത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് അയാൾ തല കുനിച്ചിട്ട് മുഖം പൊത്തിയിരുന്നു.
എല്ലാ കഥകളുടെയും പിന്നിൽ ഒരു നൊമ്പരമുണ്ടായിരിക്കും എന്ന ഒരു വലിയ സത്യം തന്നെ പഠിപ്പിച്ച അവന് തന്റെ ഗുരുദക്ഷിണയായി ഇന്നു തന്നെ ഈ പുസ്തകം സൗജന്യമായി അയക്കണം എന്നായിരുന്നു അയാളപ്പോൾ ചിന്തിച്ചത്. ഒരിക്കൽ തന്റെയുള്ളിലെ നീറ്റലുകൾ കഥകളായി താൻ കുറിച്ചതു പോലെ, അവന്റെ നീറുന്ന നൊമ്പരങ്ങളായിരിക്കുമല്ലോ കഥകളായി പീലി വിടർത്തി നിന്ന് ഓണപ്പതിപ്പുകളെ മനോഹരമാക്കിയത് എന്ന തിരിച്ചറിവിൽ, കുറ്റബോധവും പശ്ചാത്താപവും ഇടകലർന്ന ഉൾത്താപത്തിൽ നീറിക്കൊണ്ട് അയാൾ തന്റെ ആദ്യപുസ്തകം അവനു സമർപ്പിക്കുവാൻ വേണ്ടി പൊതിയുവാൻ തുടങ്ങി.
















