കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് ഒരിക്കല്‍കൂടി കരിവാരി തേച്ചിരിക്കുകയാണ്. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നും, ഈ അപകടം ഒഴിവാക്കാനാണ് ഇസ്ലാം മതം പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കൊച്ചിയില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞത്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഈ മതമേധാവി കല്‍പ്പിച്ചിരിക്കുന്നു. ഇസ്ലാം മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള തനിക്ക് ഇത്തരം നിലപാടുകള്‍ എടുക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു. ഇതുപോലുള്ള മതപരമായ നിലപാടുകള്‍ മുന്‍പും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും, ഇനിയും പറയുമെന്നും വ്യക്തമാക്കുകയും ചെയ്തു.
ഇസ്ലാം മതസ്ഥാപകനായ മുഹമ്മദ് നബി ജീവിച്ചിരുന്ന ഏഴാം നൂറ്റാണ്ടിലേക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളെ ആട്ടിത്തെളിക്കാനുള്ള ആഗ്രഹമാണ് കാന്തപുരം പ്രകടിപ്പിക്കുന്നത്. പ്രാകൃതമായ ഒരു കാലഘട്ടത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ തിരിച്ചുകൊണ്ടുവന്ന് സ്ത്രീകളെ അതില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നയാളാണ് കാന്തപുരമെന്ന് ഇതിനു മുന്‍പേ തെളിഞ്ഞിട്ടുള്ളതാണ്. മുസ്ലിങ്ങളായ പുരുഷന്മാര്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യുന്നതിനെ ന്യായീകരിച്ചുകൊണ്ട് വളരെ മ്ലേച്ഛമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളയാളുമാണ്. അന്ന് അതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതാണ്. പക്ഷേ താലിബാന്‍ തലച്ചോറുള്ള ഇദ്ദേഹം മനസ്സുമാറ്റാന്‍ തയ്യാറല്ലെന്നാണ് സ്ത്രീകള്‍ക്കെതിരായ പുതിയ ഫത്വകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് വ്യക്തമാവുന്നത്. കാന്തപുരം നിഷ്‌കര്‍ഷിക്കുന്നതു പോലെയാണ് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഭരണകൂടം സ്ത്രീകളോട് ചെയ്യുന്നത്. സ്ത്രീകള്‍ക്ക് അവിടെ വിദ്യാഭ്യാസം നിഷേധിക്കുക മാത്രമല്ല, അവരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ല. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷയാണ് അഫ്ഗാനിസ്ഥാനില്‍ നല്‍കുന്നത്.
തീര്‍ച്ചയായും ഇതൊക്കെ മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം കാന്തപുരം സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. പൗരബോധം തൊട്ടു തെറിക്കാതെ സ്ത്രീത്വത്തെ അവഹേളിച്ചിട്ട്, അത് തന്റെ മതസ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നത് വകവെച്ചുകൊടുക്കാന്‍ കഴിയില്ല. അഭിമാന ബോധമുള്ള, സ്വാതന്ത്ര്യ വാഞ്ഛയുള്ള മുസ്ലിം സ്ത്രീകള്‍ ഈ മതമേധാവിയുടെ അതിക്രമങ്ങളെ വകവെച്ചു കൊടുക്കരുത്. അവര്‍ പരസ്യമായി രംഗത്തുവരട്ടെ.
ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗ സമത്വത്തെ കടന്നാക്രമിക്കുകയാണ് ഈ വ്യക്തി ചെയ്തിരിക്കുന്നത്. പുരുഷന് തുല്യമായ സ്വാതന്ത്ര്യവും അവകാശങ്ങളുമാണ് ഭാരതത്തിന്റെ ഭരണഘടന സ്ത്രീക്കും നല്‍കുന്നത്. ഇത് ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്യുന്നവരെ നിയമപരമായി നേരിടാനുള്ള ധൈര്യവും സ്ത്രീകള്‍ കാണിക്കണം. കാന്തപുരത്തിന്റെ നികൃഷ്ടമായ സ്ത്രീവിരുദ്ധ പ്രസ്താവനകളോട് കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും ഇടതു വലതു മുന്നണി നേതൃത്വവും ശക്തമായി പ്രതികരിക്കാത്തത് ഇക്കൂട്ടരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. കാന്തപുരത്തിന് ഇങ്ങനെയൊക്കെ പറയാനുള്ള അവകാശമുണ്ടെന്ന മട്ടില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചിലര്‍ പ്രതികരിച്ചിട്ടുള്ളത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിന്റെ നിലപാടാണ് ഫലത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും, ഇടതു വലതുമുന്നിയിലെ പല നേതാക്കളും സ്വീകരിച്ചിട്ടുള്ളത്. ഇവരുടെ മതേതരത്വം ഇസ്ലാമിക മതമൗലികവാദത്തിന് സ്വയം അടിയറ വയ്‌ക്കുന്നതാണ്.
ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ പലയിടങ്ങളിലും തലയില്‍ തട്ടമിട്ടു കൊണ്ടുതന്നെ മുസ്ലിം സ്ത്രീകള്‍, പ്രത്യേകിച്ച് യുവതികള്‍, പങ്കെടുത്തിരുന്നു. അവര്‍ മറ്റുള്ളവരോടൊപ്പം ആടുകയും പാടുകയും ആഹ്ലാദിക്കുകയും ചെയ്തത് ഇസ്ലാമിക മതവെറിയന്മാരെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കാം. അതിന്റെ പ്രതിഫലനമാണ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയും, കപട മതേതരവാദികള്‍ അതിനെ ശരിവയ്‌ക്കുന്നതും. ശബരിമലയുടെ കാര്യത്തില്‍ സ്ത്രീ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ വനിതാ മതില്‍ നിര്‍മ്മിച്ചവര്‍ ഇപ്പോള്‍ പാലിക്കുന്ന നിശ്ശബ്ദത ലജ്ജാകരമാണ്. ഇവരുടെ കാപട്യം ഇനിയെങ്കിലും പൊതുസമൂഹം തിരിച്ചറിയണം.
















