
തിരുവനന്തപുരം: അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാര്‍ക്കെതിരെയും ഇനി കേസെടുക്കാമെന്ന് കേരള ഹൈക്കോടതി. ഇത്തരക്കാരെയും വ്യഭിചാര പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കാമെന്നും, 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 5, 7 വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.
മുനമ്പം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായ ചാവക്കാട് സ്വദേശി നൗഷാദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന അനാശാസ്യ പ്രവർത്തനത്തിനിടെ പിടിയിലായ നൗഷാദിനെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. എന്നാൽ താൻ കേവലം ഒരു ‘ഇടപാടുകാരൻ’ മാത്രമാണെന്നും, അതിനാൽ തനിക്കെതിരെ അനാശാസ്യ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കേസ് റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.
എന്നാൽ കോടതി നിരീക്ഷണങ്ങൾ ഇങ്ങനെയാണ്, സാമ്പത്തിക ലാഭത്തിനായി ലൈംഗിക ചൂഷണം നടത്തുന്ന സ്ഥാപനങ്ങളാണ് അനാശാസ്യ കേന്ദ്രങ്ങൾ. പണം നൽകി ഇത്തരം സേവനം വാങ്ങുന്ന ഇടപാടുകാരനാണ് ഈ അനധികൃത ബിസിനസ് നിലനിർത്താൻ പ്രധാന പങ്കുവഹിക്കുന്നത്.വാണിജ്യ അടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും തടയുകയാണ് ഈ നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇടപാടുകാരെ ഒഴിവാക്കിയാൽ നിയമത്തിന്റെ വ്യാപ്തിയും ശക്തിയും നഷ്ടപ്പെടും.