Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: വിഭജനകാലത്ത് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ജന്മനാടായ ഗുജറാത്തിലും പിന്നീട് കേരളത്തിലും എത്തി ഹോട്ടല്‍ വ്യവസായം പടുത്തുയര്‍ത്തിയ ആളായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് അന്തരിച്ച നഗിന്‍ദാസ് രാംജി കക്കാരിയ. പോര്‍ബന്തര്‍ സ്വദേശി റാംജി കരംശിയുടെയും രാധാഭായിയുടെയും നാല് മക്കളില്‍ രണ്ടാമനായ നഗിന്‍ദാസ് 1944ല്‍ പോര്‍ബന്തറില്‍ ജനിച്ചു.

കുഞ്ഞായിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തി. കറാച്ചിയില്‍ ഹോട്ടല്‍ ബിസിനസായിരുന്നു റാംജി കരംശിക്ക്. മൂന്ന് വര്‍ഷത്തിനകം വിഭജനം സംഭവിച്ചു. അപ്പോള്‍ നഗിന്‍ദാസിന് മൂന്ന് വയസ്. പിന്നീട് പലായനം. കപ്പല്‍ വഴി ബോംബെയിലേക്ക്. അവിടെ നിന്ന് പോര്‍ബന്തറിലേക്കും പിന്നീട് കേരളത്തിലേക്കും.

നക്ഷത്ര ഹോട്ടല്‍ ദര്‍ശന ഉള്‍പ്പെടെ ഊട്ടിയിലും കേരളത്തിലും ഹോട്ടല്‍ ശൃംഖലയുടെ ഉടമയാണ് കോഴിക്കോടിന്റെ ദത്തു പുത്രനായ നഗിന്‍ദാസ്.

കൊപ്ര കച്ചവടത്തിനാണ് നഗിന്റെ അച്ഛന്‍ കുടുംബസമേതം കോഴിക്കോട്ടെത്തിയത്. ബിസിനസ് പച്ച പിടിച്ചില്ല. കടുത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞ ബാല്യകൗമാരങ്ങളാണ് കോഴിക്കോടും ആലപ്പുഴയിലും നഗിന്‍ദാസ് നേരിട്ടത്. ആലപ്പുഴ ഗുജറാത്തി സ്‌കൂളിലും കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിലുമായിരുന്നു പഠനം.

സ്‌കൂളിലെ ഫീസ് അടയ്‌ക്കാന്‍ പോലും അന്ന് ഗതിയുണ്ടായിരുന്നില്ല. കുട്ടിക്യൂറ പൗഡര്‍ പ്രശസ്തമായ കാലം. അമ്മയുടെ സുഹൃത്ത് പൗഡറിന്റെ ഏജന്റായിരുന്നു. കുട്ടിയായ നഗിന്‍ ഒരണ കമ്മിഷനില്‍ സൈക്കിളില്‍ പൗഡര്‍ വിറ്റ് വിദ്യാഭ്യാസത്തിന് പണം കണ്ടെത്തി. പിന്നീട് ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രായം ചെന്ന സ്ത്രീക്ക് വേണ്ടി എഴുത്തുകുത്തുകള്‍ നടത്തി വരുമാനം കണ്ടെത്തി. അന്നു 10 വയസ് പ്രായം. ആലപ്പുഴയില്‍ നിന്ന് വീണ്ടും കോഴിക്കോട്ടെത്തി സെന്റ് ജോസഫ് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ ചേര്‍ന്നു. പിന്നീട് പത്താംക്ലാസ് അവസാന പരീക്ഷ കഴിഞ്ഞ ഉടനെ നഗരത്തിലെ കര്‍സന്‍ദാസ് ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ കാഷ്യറായി ജോലിക്ക് ചേര്‍ന്നു. വിവിധ തസ്തികകളില്‍ ജോലി ചെയ്തു. സ്ഥാപനത്തിന്റെ കീഴില്‍ ഗോള്‍ഡ് സ്പിറ്റ് എന്ന കൂള്‍ ഡ്രിങ്ക്‌സ് ഫാക്ടറി ഉള്‍പ്പടെ സ്ഥാപിച്ച് സ്ഥാപനത്തെ മികച്ച രീതിയില്‍ വളര്‍ത്തി. 1970ല്‍ സേലം സ്വദേശിനിയായ രേണുകയെ ജീവിത സഖിയാക്കി. അതിന് ഒരു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചിരുന്നു.

കര്‍സന്‍ദാസ് ബ്രദേഴ്‌സില്‍ നിന്നിറങ്ങിയ ശേഷം ട്രാവല്‍ ഏജന്‍സി തുടങ്ങി. ഇടയ്‌ക്ക് ബിസിനസ് ആവശ്യാര്‍ത്ഥവും മറ്റും ഊട്ടിക്ക് പോകാറുണ്ടായിരുന്നു. അനുജന്‍ ദീപക് എന്‍ജിനീയറിങ് കഴിഞ്ഞ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലി നോക്കുന്ന കാലം. സഹോദരനുമായി ബന്ധപ്പെട്ട് ഊട്ടി ലേക്കിന് സമീപം ബോട്ട് ഹൗസിനു മുന്നില്‍ ചെറിയ തുകയ്‌ക്ക് കുറച്ച് സ്ഥലം വാങ്ങിച്ചു. ഇന്ന് 52 മുറികളുള്ള ദര്‍ശനയെന്ന നക്ഷത്ര ഹോട്ടലിന്റെ പിറവിക്ക് പിന്നിലെ കഥ ഇതാണ്. ഇന്ന് ഊട്ടിയിലെത്തുന്നവര്‍ അന്വേഷിച്ചെത്തുന്ന നക്ഷത്ര ഹോട്ടലാണ് ദര്‍ശന.

സ്‌നേഹത്തേക്കാള്‍ മികച്ച വികാരം ദയയാണെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ നഗിന്‍ദാസിന് തന്റെ മക്കളെല്ലാം പാവപ്പെട്ട കുടുംബത്തില്‍ നിന്നായിരിക്കണം വിവാഹം ചെയ്യേണ്ടതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ച് സുരഭി കോളനിയിലെ സ്വവസതിയില്‍ 82ാം വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്. ഭൗതികശരീരം ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മക്കള്‍: വിശാല്‍ നഗിന്‍ദാസ്, ആശിഷ് നഗിന്‍ ദാസ്, ഭൈരവി. മരുമക്കള്‍: ആശിഷ് സച്ച്‌ഡെ, ഉര്‍വശി, ജ്യോതി.

Recent Posts