
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സിപിഎമ്മും സിപിഐയും പരസ്പരം പോരടിക്കുന്നതിനെ കൗതുകത്തോടെ മാത്രമേ കാണേണ്ടതുള്ളൂ. സിപിഐക്ക് പ്രതിപക്ഷ ഉപനേതാവിന്റെ പദവി കിട്ടിയേതീരൂവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങുന്നത്. ഇങ്ങനെയൊരു കീഴ്വഴക്കം ഇടതുമുന്നണിയില്‍ ഇല്ലെന്നും, താന്‍ എഴുതി നല്‍കുന്ന ആളായിരിക്കും പ്രതിപക്ഷ ഉപനേതാവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രഖ്യാപിച്ചതോടെ തര്‍ക്കം പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പിണറായിയെ പിന്തുണച്ച് സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടിയും സി.എന്‍. മോഹനനും രംഗത്തു വന്നു. രണ്ടുപേരും സിപിഐയെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. ഇടുക്കിയില്‍ നിന്ന് എം. എം. മണിയും പിണറായിക്ക് പിന്തുണയുമായെത്തി. സി. ദിവാകരനും സത്യന്‍ മൊകേരിയും സിപിഐയുടെ ആവശ്യം ന്യായമാണെന്നും, പിണറായി വല്ലാതെ ആളുകളിക്കേണ്ടതില്ലെന്നും വ്യക്തമാക്കി രംഗത്തു വരികയുണ്ടായി.
എന്തുകൊണ്ടാണ് സിപിഐക്ക് ഇങ്ങനെയൊരു ബോധോദയം ഉണ്ടായതെന്ന് മനസ്സിലാവുന്നില്ല. മൂന്നര പതിറ്റാണ്ടായി ഇടതുമുന്നണിയില്‍ അംഗമായ സിപിഐ, സിപിഎമ്മിന്റെ ആട്ടും തുപ്പും സഹിച്ചാണ് കഴിഞ്ഞുകൂടുന്നത്. ഇതിനുമുമ്പും ചില സിപിഐ നേതാക്കള്‍ മുന്നണിയിലെ അടിമത്തത്തിനെതിരെ രംഗത്തു വന്നിട്ടുണ്ടെങ്കിലും അതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ സിപിഎമ്മിനെ നിലയ്‌ക്കുനിര്‍ത്തുമെന്നു പറഞ്ഞു ചില കോലാഹലങ്ങള്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായിയുടെ വിനീതവിധേയനായി മാറുകയാണ് കാനം ചെയ്തത്. സമീപകാലത്ത് വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും സിപിഎമ്മിനെ നിലയ്‌ക്കു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ഇവര്‍ക്കൊന്നും കഴിയാത്തത് വലിയ വായില്‍ സംസാരിക്കുന്ന ബിനോയ് വിശ്വത്തിന് കഴിയുമെന്ന് ആരും കരുതുന്നില്ല.
സിപിഐക്ക് എത്ര ജനപിന്തുണയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഒറ്റയ്‌ക്ക് മത്സരിച്ചാല്‍ കെട്ടിവച്ച കാശ് കിട്ടുന്ന ഒരു മണ്ഡലം പോലും സിപിഐക്കില്ല. എന്നിട്ടും തങ്ങള്‍ വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും, ആഗോളതലത്തില്‍ വിപ്ലവം കൊണ്ടുവരാന്‍ അധ്വാനിക്കുകയാണെന്നും മറ്റുമാണ് സിപിഐ നേതാക്കളുടെ മട്ടും ഭാവവും. മൂന്നര പതിറ്റാണ്ടായി ഇല്ലാതിരുന്ന ഒരു അവകാശവാദം ഇപ്പോള്‍ എന്തു കൊണ്ടുണ്ടാകുന്നു എന്ന സിപിഎമ്മിന്റെ ചോദ്യം പ്രസക്തമാണ്. മുന്നണിയില്‍ മാത്രമല്ല, സിപിഐയില്‍പോലും എന്തു നടക്കണമെന്ന് സിപിഎം തീരുമാനിക്കും. ഇപ്പോഴത്തെ പ്രശ്നം പിണറായി വെച്ചുനീട്ടുന്ന എന്തെങ്കിലും അപ്പക്കഷ്ണത്തില്‍ അവസാനിക്കാനാണ് എല്ലാ സാധ്യതയും. അതുവരെ ബിനോയ് വിശ്വത്തിനും കൂട്ടര്‍ക്കും വാചകമടിക്കാം എന്നുമാത്രം. ഇത് മുന്‍കാലത്ത് പല സിപിഐ നേതാക്കളും നടത്തിയിട്ടുള്ളതിന്റെ തനിയാവര്‍ത്തനമാണ്. സി. ദിവാകരനെപ്പോലെ ആര്‍ജ്ജവമുള്ള വളരെ കുറച്ചു പേര്‍ മാത്രമേ ഇപ്പോള്‍ ആ പാര്‍ട്ടിയിലുള്ളൂ.
മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഇപ്പോഴത്തെ തര്‍ക്കം പിണറായി വിജയന്‍ ആഗ്രഹിക്കുന്നതാണ്. മാസപ്പടിക്കേസില്‍ മകള്‍ക്കും മരുമകനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അന്വേഷണത്തില്‍ പുറത്തുവന്നിരിക്കുന്ന ഹവാല പണമിടപാട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിണറായി വിജയന്റെ സാമ്പത്തിക സാമ്രാജ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നേതാക്കളില്‍ വലിയൊരു വിഭാഗം കൂടെനില്‍ക്കുമ്പോഴും അണികളും അനുഭാവികളും പിണറായിയെ കൈവിട്ടിരിക്കുന്നു. ഇ.ഡിയുടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന പ്രചാരണം ഇപ്പോള്‍ വിലപ്പോകുന്നില്ല. സിപിഎം നടത്തുന്ന വിശദീകരണ യോഗങ്ങളില്‍ നിന്നുപോലും അണികള്‍ വിട്ടുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ ഉപനേതാവിന്റെ പദവിയെച്ചൊല്ലിയുള്ള വിവാദം അണികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധതിരിക്കാന്‍ ഉപകരിക്കുമെന്നാണ് പിണറായി കരുതുന്നത്.
സിപിഐ മറുകണ്ടം ചാടി യുഡിഎഫില്‍ ചേക്കേറുമെന്നാണ് മറ്റൊരു പ്രചാരണം. ഒരു മുസ്ലിം ലീഗ് നേതാവ് പച്ചക്കൊടി കാട്ടിയിരിക്കുകയാണത്രേ. ഇങ്ങനെ സംഭവിച്ചാല്‍ തന്നെ അതിലെന്താണ് പുതുമ? കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ ലീഗിനൊപ്പമല്ലേ സിപിഎമ്മും സിപിഐയും. കേരളത്തില്‍ തന്നെ വയനാട്ടില്‍ രാഹുലിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലായിരുന്നു എന്നല്ലേ സിപിഐ ദേശീയ നേതാവ് പ്രഖ്യാപിച്ചത്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും രണ്ടായി നില്‍ക്കുമ്പോഴും ദേശീയതലത്തില്‍ രണ്ടു കൂട്ടരും ‘ഇന്‍ഡി’ മുന്നണിയുടെ ഭാഗമാണല്ലോ. അപ്പോള്‍ പിന്നെ സിപിഐ, ലീഗിനൊപ്പം പോകുന്നത് ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് എന്തവകാശം? അധികാരത്തിനു പുറത്തായിരിക്കുമ്പോള്‍ സിപിഎമ്മും സിപിഐയും ഇത്തരം അടവുനയങ്ങള്‍ പുറത്തെടുക്കും. ആശയപരമോ നയപരമോ ആയ പ്രശ്നങ്ങളൊന്നും ഈ അവസരവാദികള്‍ക്കില്ല.