Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ വികലമാക്കി വിവാദമാക്കാനുള്ള വി.കെ. ശ്രീകണ്ഠന്റെ ശ്രമം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാർ. 2004 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാര്‍ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നടപ്പാക്കിയ വികസനവും, 2014ന് ശേഷം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഉള്‍പ്പെടെ കേരളത്തിലെ റെയില്‍വേ മേഖലയില്‍ ഉണ്ടായ പുതിയ ട്രെയിനുകള്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സ്റ്റേഷന്‍ വികസനം, അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ കണക്കുകള്‍ സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് വി.കെ. ശ്രീകണ്ഠന്‍ എംപി തയ്യാറാണോ എന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു.

2007-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് റെയില്‍വേ ഡിവിഷന്റെ പരിധി വെട്ടിക്കുറച്ചപ്പോള്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. അന്ന് കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്നതിന് മറുപടി നല്‍കാതെ ഇന്നത്തെ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഷ്‌ട്രീയ ശ്രമം മാത്രമാണ്. മാത്രമല്ല അന്ന് കേരളത്തില്‍ നിന്നും രണ്ട് കാബിനറ്റ് മന്ത്രിമാരാടക്കം എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്ന കാര്യവും ശ്രീകണ്ഠന്‍ മറക്കരുത്.

ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുന്ന സിപിഎമ്മിന്റെ പിന്തുണയും അന്ന് കേന്ദ്രത്തിന് ഉണ്ടായിരുന്നു. പാലക്കാടിന്റെയും കേരളത്തിന്റെയും റെയില്‍വേ വികസനത്തെക്കുറിച്ച് ആത്മാര്‍ത്ഥമായ ആശങ്കയുണ്ടെങ്കില്‍ ആദ്യം ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം ചരിത്രപരമായ ഉത്തരവാദിത്വം വ്യക്തമാക്കുകയാണ് വേണ്ടത്. 2004-2014 കാലഘട്ടത്തില്‍ യുപിഎ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലാണ് ശ്രീകണ്ഠന്‍ സത്യാഗ്രഹം നടത്തേണ്ടത്.

അതേസമയം, ബിജെപി പഴയ കാര്യങ്ങള്‍ പറഞ്ഞ് നില്‍ക്കുകയല്ല. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി കേരള ഘടകം കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി സമഗ്രമായ പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും അവ നേടിയെടുക്കുന്നതിനായി ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യും. പാലക്കാട് ഡിവിഷനും പാലക്കാട് ജില്ലയിലെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനവും ഇതില്‍ പ്രധാന പരിഗണനയായിരിക്കും. കേരളത്തിന്റെ റെയില്‍വേ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ചരിത്രം മറച്ചുവെച്ച് യുഡിഎഫ് ഉം എല്‍ഡിഎഫും നടത്തുന്ന രാഷ്‌ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവും എന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.

 

Recent Posts