കാലടി : ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയേയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്.
ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ സമ്മാനം ലഭിച്ചതായി ലോട്ടറി വിൽപ്പനക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2300 രൂപയുടെ ടിക്കറ്റും 2700 രൂപ പണമായും ഇയാൾ വാങ്ങിയെടുത്തു. കഴിഞ്ഞ മാസം 5 ന് ആയിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം’ സൗത്ത് ‘സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിമൂന്ന് കേസുകളുണ്ട്. എസ്.എച്ച്.ഒ എ. അജ്മൽ , സബ് ഇൻസ്പെക്ടർ അജി.പി നായർ , എ.എസ്.ഐ മനോജ് കുമാർ, സീനിയർ സി പി ഒ രജിത്ത് രാജൻ, സി.പി.ഒ മാരായ കെ.ആർ ധനേഷ്, ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















