
ബെയ്ജിംഗ് : ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ജനറൽ ഷാവോ സോങ്‌കിയെ പുറത്താക്കി ഷി ജിൻപിംഗ് സർക്കാർ . ഡോക്‌ലാം സംഘർഷത്തിലും 2020-ലെ ഇന്ത്യയുമായുള്ള ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിലും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡിനെ നയിച്ചത് ഷാവോയാണ് .
നിലവിൽ ഉന്നത രാഷ്‌ട്രീയ ഉപദേഷ്ടാവായിരുന്നു ജനറൽ ഷാവോ സോങ്‌കി . ടിബറ്റിലും സിൻജിയാങ്ങിലും ഇന്ത്യയുമായുള്ള ചൈനീസ് അതിർത്തിയുടെ ഭൂരിഭാഗവും ചൈനയുടെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പിഎൽഎയുടെ വെസ്റ്റേൺ കമാൻഡാണ്.
ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിലെ അംഗത്വത്തിൽ നിന്ന് ഷാവോയെ പുറത്താക്കുകയും ചെയ്തു . 2017-ൽ ഡോക്ലാമിൽ ചൈനീസ്-ഇന്ത്യൻ സൈന്യങ്ങൾ 72 ദിവസം ഏറ്റുമുട്ടിയപ്പോൾ, വെസ്റ്റേൺ തിയേറ്റർ നയിച്ചത് ഷാവോ ആയിരുന്നു. 2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തിലും അദ്ദേഹം ചുമതല വഹിച്ചിരുന്നു.
കിഴക്കൻ ലഡാക്കിലെ സംഘർഷം 2020 മെയ് മാസത്തിൽ ഷാവോയുടെ ഭരണകാലത്താണ് ആരംഭിച്ചത്. ഇതിനെത്തുടർന്ന്, യഥാർത്ഥ നിയന്ത്രണ രേഖയിൽ നിരവധി സ്ഥലങ്ങളിൽ പിഎൽഎ സൈന്യത്തെ വിന്യസിച്ചിരുന്നു. അതേസമയം ഈയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിച്ചിരുന്നു. ഷി ജിൻ പിംഗിനെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേയ്‌ക്ക് ക്ഷണിച്ചിട്ടുമുണ്ട്.
വർഷങ്ങൾക്ക് ശേഷം ഷി ജിൻപിംഗ് ഇന്ത്യയിലെത്തുമെന്നും സൂചനയുണ്ട്. ഡോവലിന്റെ കൂടിക്കാഴ്‌ച്ച ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കത്തിന് ഇടയാക്കിയിട്ടുമുണ്ട്. അതിന് പിന്നാലെയാണിപ്പോൾ ഷാവോയെ പുറത്താക്കിയിരിക്കുന്നത്.