Kollam

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Published by
കരവാളൂര്‍ ബി. പ്രമോദ് കുമാര്‍

പുനലൂര്‍: ഓണക്കാലത്ത് മാവേലി വേഷമണിയുന്നവര്‍ ഏറെയാണ്. സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമൊക്കെയായി അപൂര്‍വ്വമായി വേഷമിടുന്നവര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍ തുടര്‍ച്ചയായി പത്തുവര്‍ഷമായി മാവേലി വേഷമണിയുന്ന പുനലൂര്‍ നെട്ടയം സ്വദേശി ഷാജി ഇന്ന് ജില്ലയില്‍ സുപരിചിതനാണ്. ഒരു ദിവസത്തേക്കോ ഒരു ചടങ്ങിലേക്കോ മാത്രമല്ല; തുടര്‍ച്ചയായി പത്തുവര്‍ഷമായി മാവേലിയുടെ വേഷം അണിഞ്ഞ് ഓണത്തിന്റെ സന്തോഷം പങ്കിടുകയാണ് ഷാജി.

കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ ഷാജിയുടെ ജീവിതത്തില്‍ മാവേലി വേഷം കടന്നുവരുന്നത് യാദൃച്ഛികമായാണ്. 1993ല്‍ കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പാലക്കാട് ജോലി ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തകനും മജീഷ്യനുമായ ഗുരുവായൂര്‍ കുമ്പുടി രാധാകൃഷ്ണനില്‍നിന്ന് മാജിക് വിദ്യകളും പഠിച്ചു. അതിനിടെയാണ് ഓണക്കാലത്ത് വിവിധയിടങ്ങളില്‍ മാവേലി വേഷത്തിലെത്തുന്നവരെ കാണുന്നത്. ആ കാഴ്ച ഷാജിയിലും ഒരു മോഹമുണര്‍ന്നു. തുടര്‍ന്ന് ഒരു മേക്കപ്പ്മാനെ സമീപിച്ച് മാവേലിയായി വേഷമിട്ടു. അന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ ഷാജിക്ക് പുതിയ ആത്മവിശ്വാസം നല്‍കി.

സിനിമയിലും സീരിയലിലും അവസരങ്ങളുണ്ടാകുമെന്ന മേക്കപ്പ്മാന്റെ വാക്കുകളും പിന്നീട് യാഥാര്‍ഥ്യമായി. ‘തിരുവമ്പാടി തമ്പാന്‍’, ‘എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാനും അവസരം ലഭിച്ചു. എന്നാല്‍ ഷാജിയുടെ ഏറ്റവും വലിയ വേദി ഓണക്കാലമാണ്. മാവേലി വേഷമണിഞ്ഞ് നാട്ടിലെത്തുമ്പോള്‍ കുട്ടികള്‍ ഓടിയെത്തും; മുതിര്‍ന്നവര്‍ പുഞ്ചിരിയോടെ ഒപ്പംനിന്ന് ചിത്രമെടുക്കും. ചിലര്‍ക്ക് മാവേലിയെ കാണുന്നതിന്റെ കൗതുകമാണെങ്കില്‍, മറ്റുചിലര്‍ക്ക് അത് പഴയ ഓണക്കാലത്തിന്റെ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കാണ്. ഓരോ ഓണക്കാലത്തും ഈ സന്തോഷം പകരുന്നതാണ് ഷാജിക്ക് ഏറ്റവും വലിയ സംതൃപ്തി.

തുടര്‍ച്ചയായി മാവേലി വേഷമിടുന്ന ഷാജിയെ പന്തളം കൊട്ടാരം ‘ആസ്ഥാന മാവേലി’ പട്ടം നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും പന്തളം കൊട്ടാരം സന്ദര്‍ശിക്കാറുമുണ്ട്. മാവേലി വേഷത്തില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ട്രെയിനില്‍ നടത്തിയ യാത്രയും ഷാജിയുടെ ഓര്‍മയിലെ വേറിട്ട അനുഭവമാണ്. യാത്രയ്‌ക്കിടയില്‍ മാവേലിയെ കണ്ട യാത്രക്കാരുടെ കൗതുകവും കുട്ടികളുടെ ആഹ്ലാദവും ഷാജി പങ്കുവയ്‌ക്കുന്നു.

കെഎസ്ആര്‍ടിസിയിലെ സഹപ്രവര്‍ത്തകര്‍ക്കും ഷാജിയുടെ മാവേലി വേഷം ഏറെ പ്രിയമാണ്. സഹപ്രവര്‍ത്തകരുടെ വിരമിക്കല്‍ ചടങ്ങായാലും ആഘോഷമായാലും ജില്ല ഏതായാലും മാവേലിയായി എത്തുന്നത് ഷാജി തന്നെ. ജോലി തിരക്കിനിടയിലും ഓണത്തിന്റെ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള അവസരമായി അദ്ദേഹം ഈ വേഷത്തെ കാണുന്നു. മാജിക്കും അഭിനയത്തിനുമൊപ്പം സാഹസികതയിലും ഷാജി പിന്നിലല്ല. 2023ല്‍ അന്നത്തെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ പത്തനാപുരം മുതല്‍ പുനലൂര്‍ വരെ കണ്ണുകെട്ടി ബുള്ളറ്റ് ഓടിച്ചും ഷാജി ശ്രദ്ധ നേടിയിരുന്നു.

ഓണം വരുമ്പോള്‍ മാവേലി വരും. എന്നാല്‍ നെട്ടയത്തെ ഷാജിക്ക് ഓണം തന്നെയാണ് മാവേലിയാകാനുള്ള വിളി. ഒരു വേഷം എന്നതിനപ്പുറം, വര്‍ഷങ്ങളായി ഓണത്തിന്റെ സന്തോഷം ആളുകളിലേക്കെത്തിക്കുന്ന സ്വന്തം ദൗത്യമായി മാവേലിയെ മാറ്റിയിരിക്കുകയാണ് ഈ 55കാരന്‍. അഞ്ചല്‍ നെട്ടയം അനിലാമന്ദിരത്തില്‍ കഴിയുന്ന ഷാജി ഇത്തവണയും മാവേലിയുടെ വേഷത്തില്‍ സജീവമാണ്. ഭാര്യ: അനില. മക്കള്‍: വിഷ്ണു, കൃഷ്ണപ്രിയ.

 

Recent Posts