
ബെംഗളൂരു: കർണാടകയിൽ ആർഎസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ സ്‌കൂൾ അധ്യാപകരെ സസ്‌പെൻഡ് ചെയ്തതിന് കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ബിജെപി വെള്ളിയാഴ്ച രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുടെ നടപടി.
കർണാടക സർക്കാർ വെറുപ്പ് മൂലമാണ് പ്രവർത്തിച്ചതെന്ന് ആരോപിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി, സസ്‌പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് ഇത്തരം പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ 10 അല്ലെങ്കിൽ 12 വർഷത്തിനിടയിൽ മാത്രമല്ല, 1970 കളിലും 1980 കളിലും സംഘ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചപ്പോഴെല്ലാം, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ തടയാനോ നിയന്ത്രിക്കാനോ ശ്രമിച്ചപ്പോഴെല്ലാം, കോടതികൾ അവരെ തടഞ്ഞിട്ടുണ്ട്,”- അദ്ദേഹം പറഞ്ഞു.
കർണാടകയിലും കേന്ദ്രത്തിലും ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) അംഗമായ ജനതാദൾ (സെക്കുലർ) കേന്ദ്രമന്ത്രിമന്ത്രി എച്ച്‌ഡി കുമാരസ്വാമിയും കോൺഗ്രസിനെ വിമർശിക്കുകയും ആർഎസ്‌എസ് പരിപാടികളിൽ പങ്കെടുത്തതിലൂടെ സ്‌കൂൾ അധ്യാപകർ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു .
“അതല്ല പ്രശ്നം… അവർ ചെയ്ത തെറ്റ് എന്താണ്? ആർഎസ്‌എസ് യോഗത്തിൽ പങ്കെടുക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചോ? അത് എന്തെങ്കിലും അക്രമത്തിന് കാരണമായോ?”- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് യാഡ്ഗി ജില്ലയിലെ രണ്ട് സർക്കാർ സ്‌കൂൾ അധ്യാപകരെയാണ് കോൺഗ്രസ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. ഹുനസാഗിയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചർ ഗുരുരാജ് ജോഷി, സുർപൂർ താലൂക്കിലെ കുപ്പിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർ അന്ന സാഹിബ് ദേശ്മുഖ് എന്നിവരെയാണ് വ്യാഴാഴ്ച കർണാടക വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.