കാഠ്മണ്ഡു: ടിബറ്റൻ ഭാഗത്ത് വീണ്ടും ഒരു അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും നേപ്പാൾ പോലീസ് അറിയിച്ചു.
പുതിയ മുന്നറിയിപ്പിനെ തുടർന്ന് മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പ്രദേശത്തെ റോഡ് പുനർനിർമ്മാണം ഉൾപ്പെടെ എല്ലാ ജോലികളും നിർത്തിവെച്ചതായി പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇതിലും വലിയ വെള്ളപ്പൊക്കം വരാനിരിക്കുകയാണ്, അതുകൊണ്ടാണ് എല്ലാവർക്കും ജാഗ്രതാ നിർദേശം നൽകുന്നത് – നേപ്പാൾ പോലീസ് ഓഫീസർ പി ചൗധരി പറഞ്ഞു.
ടിബറ്റൻ ഭാഗത്തുനിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരുമെന്ന ഭീതിയിൽ ആളുകളെ വീണ്ടും ഒഴിപ്പിക്കുകയാണെന്ന് നേപ്പാൾ പോലീസ് അറിയിച്ചു. നേപ്പാളിലെ മഹാ പ്രളയത്തിൽ ഇതുവരെ 469 പേർ കൊല്ലപ്പെട്ടതായി വെള്ളിയാഴ്ച രാവിലെ പോലീസ് അറിയിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി അധികൃതർ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, നൂറുകണക്കിന് വിദേശ പൗരന്മാർ ഉൾപ്പെടെ 1,400-ലധികം പേരെ ഇപ്പോഴും കാണാതായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് അവർ ഭയപ്പെടുന്നു.
















