തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിന് എതിരെ കേസ്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പോലീസ് ആണ് കേസ് എടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.
ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ആറോളം ഗുരുതര വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. 2026 ജൂലൈയിൽ കാസർകോട് ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് കുമ്പള പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഈ സംഭവത്തിൽ 2026 ഓഗസ്റ്റിൽ ഇവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അപകടകരമായരീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാൽ, പോലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവെച്ച് പോലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു.
















