അടിമത്വം വിധി കല്‍പ്പിതമാണെന്ന് കരുതി കടുത്ത അപമാനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ഒരു സമൂഹത്തിലായിരുന്നു അയ്യങ്കാളി ജനിച്ചത്. ജാതി മേധാവിത്വം കൊടികുത്തി വാണിരുന്ന അക്കാലത്ത് വഴി നടക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതിരുന്ന അയിത്ത ജാതിയില്‍ ജനിച്ച അദ്ദേഹം സമൂഹത്തില്‍ താഴെക്കിടയിലെ ജനങ്ങളെ ഒന്നാകെ ഉണര്‍ത്താനും ഉയര്‍ത്താനും ജീവിതം ഉഴിഞ്ഞുവച്ചു. പുലയ സമുദായത്തില്‍പ്പെട്ട അയ്യന്‍- മാല ദമ്പതിമാരുടെ ആദ്യ സന്താനമായി 1039ആണ്ട് ചിങ്ങം പതിനാലാം തീയതി, അവിട്ടം നക്ഷത്രത്തില്‍, തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം കടലോരത്തിനോട് ചേര്‍ന്ന് വെങ്ങാനൂര്‍ ഗ്രാമത്തിലെ പെരുംകാറ്റുവിള വീട്ടിലായിരുന്നു ജനനം.
ജാതി മേധാവിത്വത്തില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ അടിച്ചേല്‍പ്പിച്ച അപമാനത്തിന്റെ ഒട്ടേറെ അനുഭവങ്ങളിലൂടെ ആയിരുന്നു ബാല്യം കടന്നു പോയത്. ഒരു സവര്‍ണ്ണന്റെ വീട്ടുമുറ്റത്ത് അറിയാതെ ചവിട്ടിയതിന്, ഒരു കിണറ്റില്‍ തൊട്ടു പോയതിന്, ഉയര്‍ന്ന ജാതിക്കാരന്‍ നടന്നുവന്ന പാതയിലൂടെ നടന്നതിന് ഒക്കെ നിന്ദ്യമായി അപമാനിക്കപ്പെട്ട ബാലന്‍, സ്വ സമുദായത്തിന്റെ യാതനകളില്‍ വേദനിച്ചു. അഭിമാനിയായ ആ ബാലന്റെ മനസ്സില്‍ ഈ സംഭവങ്ങള്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അയിത്തത്തിനും അസ മത്വത്തിനും എതിരെജീവിതം ഉഴിഞ്ഞുവെക്കാന്‍ ഇത്തരം അനുഭവങ്ങള്‍ അയ്യങ്കാളിയെ പ്രേരിപ്പിച്ചു.
എക്കാലത്തെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്ക് അനുകരിക്കാവുന്ന പ്രവര്‍ത്തനമാതൃകയായിരുന്നു അയ്യങ്കാളിയുടേത്.
യാഥാസ്ഥിതിക സമൂഹത്തിന്റെ അതിശക്തമായ ഭീഷണികളെ നേരിടാന്‍ തക്കശക്തിയും കരുത്തുമുള്ള യുവാക്കളുടെ സംഘത്തെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു ആദ്യമായി ചെയ്തത്. ഭാവിയില്‍ തനിക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനമായിരുന്നു അത്. ജാതി മേധാവിത്വത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സര്‍വ്വശക്തിയും എടുത്തു പോരാടാന്‍ ഒരുതരത്തിലുള്ള ജാതി വിദ്വേഷവും വളരാതെ ഇതര സമുദായങ്ങളില്‍പ്പെട്ട ഉത്പതിഷ്ണുക്കളുടെ സഹകരണവും, സഹായവും നേടികൊണ്ടായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. ചട്ടമ്പിസ്വാമികളുടെയും, ശ്രീനാരായണഗുരുദേവന്റെയും സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍ അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തികൂട്ടി.
അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയിലൂടെ അവശജനസമൂഹത്തിന്റെ ആകെ പ്രതീക്ഷയായി മാറിയ ശ്രീനാരായണ ഗുരുദേവനെ അരുവിപ്പുറത്തുപോയി സന്ദര്‍ശിച്ച് അനുഗ്രഹവും ആശീര്‍വാദവും നേടി.
പൊതുവഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയത്. 1881ല്‍ അയിത്ത ജാതിക്കാരെ സംഘടിപ്പിച്ചുകൊണ്ട് ബാലരാമപുരം വഴി ആറാലുംമൂട് ചന്തയിലേക്ക് നടത്തിയ മാര്‍ച്ച് ബാലരാമപുരം ചാലിയ തെരുവില്‍ വച്ച് ഉയര്‍ന്ന ജാതിക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചു. ചാലിയ തെരുവ് ലഹള അയിത്ത ജാതിക്കാരുടെ മനസ്സില്‍ ഉണര്‍ത്തിയ അഗ്‌നിജ്വാലകള്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ വ്യാപിപ്പിക്കുന്നതിന് കാരണമായി. സാമൂഹ്യ വിലക്കുകളെ അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചു.1893ല്‍, വിലക്കപ്പെട്ട വഴികളിലൂടെ ഒരു യാഗാശ്വത്തെ പോലെ വില്ല് വണ്ടിയില്‍ യാത്ര ചെയ്തു. വഴി നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്തവര്‍, വാഹനത്തില്‍ സഞ്ചരിച്ചത് അത്ഭുതം സൃഷ്ടിച്ചു. വണ്ടിക്കുമേല്‍ പല സ്ഥലത്തുനിന്നും ഉണ്ടായ ആക്രമണങ്ങളെ സഹജമായ ധീരതയോടെ അയ്യങ്കാളി നേരിട്ടു. യാത്ര വിജയകരമായി വെങ്ങാനൂരിലെത്തി.
അയിത്ത ജാതിയില്‍പ്പെട്ടവര്‍ക്ക് വിദ്യാലയ പ്രവേശനം നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മഹത്വപൂര്‍ണ്ണമായ പ്രവര്‍ത്തനമാണെന്ന് കാണാം.
ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അയ്യങ്കാളി തന്റെ സകലശക്തിയും എടുത്തു പോരാടി. സര്‍ക്കാര്‍ അനുകൂല നിയമം പാസാക്കിയിട്ടും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അത് പൂഴ്‌ത്തിവച്ചു. അയിത്ത ജാതിക്കാരായ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അയ്യങ്കാളി നടത്തിയ പരിശ്രമം പല സ്ഥലത്തും സവര്‍ണ്ണ യാഥാസ്ഥിതികരുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചു. 1914-15 കാലഘട്ടങ്ങളില്‍ ഊരൂട്ടമ്പലത്തും, നെയ്യാറ്റിന്‍കരയിലും പടര്‍ന്നുപിടിച്ച ലഹളകള്‍ക്ക് കാരണം ഇതായിരുന്നു. ഉന്നത കുല ജാതരുടെ നിഷേധാത്മ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷക തൊഴിലാളികളായ അധ :സ്ഥിതരെ സംഘടിപ്പിച്ച് അയ്യന്‍കാളി നടത്തിയ ആ സമരം കേരളത്തിന്റെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരമായി. വേതന വര്‍ദ്ധനവിനോ, മറ്റെന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുന്നതിനു വേണ്ടിയോ ആയിരുന്നില്ല, അറിവ് നേടാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു ഈ സമരം എന്നത് ശ്രദ്ധേയമാണ്. അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളെ കേട്ടറിഞ്ഞ് വെങ്ങാനൂരില്‍ എത്തിയ മഹാത്മാഗാന്ധിജിയോട് തന്റെ സമുദായത്തില്‍ നാലഞ്ചു ബിഎക്കാരെയെങ്കിലും കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പരാശ്രയം കൂടാതെ സ്വസ മുദായത്തിലുള്ളവരെ വിദ്യാഭ്യാസം ചെയ്യിക്കുവാനായി 1905ല്‍ അയ്യന്‍കാളി വെങ്ങാനൂരില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം 1914ല്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മിച്ചല്‍ സായിപ്പിന്റെ ആശീര്‍വാദത്തോടെ പ്രൈമറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ അയ്യങ്കാളി സ്മാരക പുതുവല്‍ വിളാകം യുപി സ്‌കൂള്‍ എന്ന പേരില്‍ ഇന്ന് അത് നിലനില്‍ക്കുന്നു. സാമൂഹിക അവശതകളെ ചൂഷണം ചെയ്ത് അധ:സ്ഥിത ജനവര്‍ഗ്ഗത്തെ ഒന്നാകെ മതം മാറ്റാനുള്ള ക്രിസ്ത്യന്‍ മിഷനറി സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ അയ്യങ്കാളിക്ക് അത്യന്തം ഉല്‍കണ്ഠ ആയിരുന്നു. മതപരിവര്‍ത്തനത്തിന്റെ സാമൂഹ്യ വിപത്തിനെക്കുറിച്ച്, അയിത്തവും അനാചാരങ്ങളും ഉടനടി അവസാനിപ്പിച്ചില്ലെങ്കില്‍ സമൂഹത്തിനുണ്ടാകുന്ന ഘോരമായ അപകടത്തെക്കുറിച്ച് ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെ തിരുവിതാംകൂറില്‍ ഒട്ടാകെ യാത്ര ചെയ്ത് സമൂഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. 1907ല്‍ സാധുജന പരിപാലനസംഘം രൂപീകരിച്ചു. മതപരിവര്‍ത്തനം, മതത്തിന്റെ പേരില്‍ സമുദായത്തെ വിഘടിപ്പിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. അതിനെ ശക്തിയായി എതിര്‍ക്കാന്‍ തന്നെ തീരുമാനിച്ചു. സാല്‍വേഷന്‍ ആര്‍മിയുടെ കമാന്‍ഡര്‍ ആയിരുന്ന ക്ലാരകൈസ് എന്ന മദാമ്മ, പ്രലോഭനങ്ങളിലൂടെ അയ്യങ്കാളിയെ മതം മാറ്റാന്‍ ശ്രമിച്ചു. അതിനെക്കുറിച്ച് ശ്രീമൂലം തിരുനാള്‍ മഹാരാജാവിനോട് പരാതിപ്പെടുകയും മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമാണ് അയ്യങ്കാളി ചെയ്തത്.
വിവാദമായിരുന്ന സാമൂഹ്യ വ്യവസ്ഥയ്‌ക്കെതിരെ അതി രൂക്ഷമായി പോരാടേണ്ടി വന്നപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിത സമ്പ്രദായങ്ങളുടെ ആനുകൂല്യങ്ങള്‍ പരമാവധി നേടിയെടുക്കുന്നതിനും അദ്ദേഹം ശ്രദ്ധാലുമായിരുന്നു.
1911 മുതല്‍ 1930ല്‍ അനാരോഗ്യം കൊണ്ട് അവശനാകുന്നത് വരെ ശ്രീമൂലം പ്രജാസഭാ അംഗം എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.
പ്രജാസഭയിലെ പ്രസംഗങ്ങള്‍ അവശ സമൂഹത്തിന്റെ ശോചനീയമായ ജീവിത സാഹചര്യങ്ങളെപ്പറ്റിയും അവര്‍ക്ക് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അവകാശങ്ങളെപ്പറ്റിയും ബഹുജന ശ്രദ്ധ ഉണര്‍ത്താന്‍ പോന്നതായിരുന്നു. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ശ്രമഫലമായി ഉണ്ടായിക്കൊണ്ടിരുന്ന നവോത്ഥാന പരിശ്രമങ്ങളില്‍ അയ്യങ്കാളി മുഖ്യ പങ്കു വഹിച്ചു .
സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ സമുദായങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചു. വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ ഇടയാക്കുന്ന ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വന്നുവെങ്കിലും സാമൂഹിക ഐക്യത്തില്‍ നിന്നുകൊണ്ടുള്ള സാമൂഹിക പരിവര്‍ത്തനം എന്ന ലക്ഷ്യത്തില്‍ അയ്യങ്കാളി ഉറച്ചുനിന്നു. കൊല്ലം ജില്ലയില്‍ പെരുനാട് എന്ന സ്ഥലത്ത് പുലയ സ്ത്രീകള്‍ പ്രാകൃതമായ കല്ലുമാല ഉപേക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം സമൂഹത്തില്‍ ഒട്ടേറെ ദുഃഖ ദുരിതങ്ങള്‍ക്കിടയാക്കി. ഉയര്‍ന്ന ജാതിയില്‍ പെട്ടവരും പോലീസും ഒരുപോലെ അവര്‍ണ്ണ സമുദായങ്ങളില്‍ പെട്ടവരെ വേട്ടയാടി. വിവരമറിഞ്ഞ് കൊല്ലത്ത് എത്തിയ അയ്യന്‍കാളി 1915 ഡിസംബര്‍ 19ന് ദിവാന്റെ അനുവാദത്തോടെ സര്‍വ്വ സമുദായ സമ്മേളനം വിളിച്ചുകൂട്ടി. ഇതര സമുദായ അംഗങ്ങളുടെ മുന്നില്‍വച്ച്തന്നെ കല്ലും മാലയും ഉപേക്ഷിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് അവിടെ കൂടിയിരുന്ന എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു. യോഗാദ്ധ്യക്ഷനായിരുന്ന എന്‍എസ്എസ് പ്രസിഡന്റ് ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഈ സദസ്സില്‍ വച്ച് തന്നെ നമ്മുടെ സഹോദരിമാര്‍ കല്ലും മാലയും അറുത്തു കളയുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം സമ്മതമാണ് എന്ന് പ്രഖ്യാപിച്ചു. നീണ്ട കരഘോഷത്തോടെയാണ് സദസ്സ് അത് സ്വീകരിച്ചത്. അയിത്ത ജാതിക്കാര്‍ മനുഷ്യരാണെന്നും അവര്‍ക്ക് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ അയ്യന്‍കാളിക്ക് കഴിഞ്ഞു.
1941 ജൂണ്‍ 18ന് തന്റെ 78 -മത്തെ വയസ്സില്‍ ആ യുഗപുരുഷന്‍ ഇഹ ലോകവാസം വെടിഞ്ഞു.
(ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് ലേഖകന്‍)















