ഒട്ടാവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ ഏർപ്പെടുത്തി കാനഡ. 20 ബില്യൻ യുഎസ് ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) മൂല്യമുള്ള എഴുന്നൂറോളം അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേലാണ് തീരുവ ചുമത്തിയത്. സെപ്റ്റംബർ എട്ട് മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. 700 ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ പ്രതികാര നടപടി. ശനിയാഴ്ച മുതൽ ഈ തീരുവ പ്രാബല്യത്തിൽ വന്നിരുന്നു. പുതിയ തീരുവ ഒഴിവാക്കുന്നതിനായി ഒട്ടാവയും വാഷിംഗ്ടണും സംയുക്തമായി നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചതോടെയാണ് കാനഡ തിരിച്ചടിച്ചത്.
ഉൽപ്പന്നങ്ങളുടെ വിഭാഗം അനുസരിച്ച് വ്യത്യസ്ത നിരക്കുകളിലാണ് കാനഡ തീരുവ ചുമത്തുന്നത്. സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് പരമാവധി 50 ശതമാനം വരെ തീരുവയുണ്ടാകും. നേരത്തെ ഉണ്ടായിരുന്ന 25 ശതമാനം നിരക്ക് കാനഡ ഇരട്ടിയാക്കുകയായിരുന്നു.
അലുമിനിയം, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങിയ ചില ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വരെ തീരുവ ബാധകമാകും. ചീസ്, വീട്ടുപകരണങ്ങൾ, ചില സമുദ്രോൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് 25 ശതമാനം തീരുവയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ഉപകരണങ്ങൾക്കും 15 ശതമാനം തീരുവയുമാണ് ഏർപ്പെടുത്തുന്നത്.
അമേരിക്കൻ കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ, പൾപ്പ്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളും പുതിയ തീരുവയുടെ പരിധിയിൽ വരും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് തീരുവ നടപടിയെന്നാണ് വിവരം.












