Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Published by
രവീന്ദ്രവര്‍മ്മ അംബാനിലയം

പത്തനംതിട്ട: രാജ്യത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവും അനുബന്ധ ലഹരി ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നതായി റിപ്പോര്‍ട്ട്.

ആനന്ദം എന്ന രഹസ്യ കോഡിലാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതും വ്യാപകമായി വിറ്റഴിക്കുന്നതും. ഓണാഘോഷ തിരക്കില്‍ ചെക്ക് പോസ്റ്റുകളില്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ കാര്യമായ പരിശോധന നടക്കുന്നില്ല. ഇത് മുതലാക്കി അന്തര്‍സംസ്ഥാന കഞ്ചാവ് ലോബി സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയിട്ടുണ്ട്. പെട്ടിക്കടകളും തട്ടുകടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പന കൂടുതല്‍.

തൂഫാന്റെ മറവില്‍ ചെറിയ ചെറിയ കേസുകള്‍ പിടിച്ച് അതിന്റെ വാര്‍ത്തകള്‍ പെരുപ്പിച്ച് മാധ്യമങ്ങള്‍ക്കു നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്. ഒഡീഷയിലെ മല്‍ക്കന്‍ഗിരി, കോരപുട്ട്, രായഗഡ, കണ്ഡമാന്‍, ബൗദ്ധ്, ഗജപതി എന്നീ ജില്ലകളിലാണ് കഞ്ചാവ് കൃഷി വ്യാപകം. ബിനാമി പേരില്‍ മലയാളികളാണ് ഇതിന് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു

കഴിഞ്ഞമാസം ഒഡീഷ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ആറു ജില്ലകളിലായി 36,508 ഏക്കര്‍ സ്ഥലത്തെ കഞ്ചാവ് കൃഷി നശിപ്പിച്ചിരുന്നു. 108 മെട്രിക് ടണ്‍ കഞ്ചാവാണ് ഒഡീഷ പോലീസ് തീയിട്ട് നശിപ്പിച്ചത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ ഏകദേശം 544 കോടി രൂപ വില വരും.

സര്‍ക്കാര്‍ ഭൂമിയിലോ വനമേഖലയിലോ കഞ്ചാവ് കൃഷി കണ്ടെത്തിയാല്‍ എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ്. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വേണ്ട ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും പരാതിയുണ്ട്.

ഉണങ്ങിയെടുത്ത കഞ്ചാവിന് ഉത്തരേന്ത്യയില്‍ കിലോയ്‌ക്ക് 2000 മുതല്‍ 3000 രൂപ വരെ വില ലഭിക്കും. വില്പന കേന്ദ്രം കേരളമാണ്. യുവാക്കള്‍ക്കിടയില്‍ ഇതിന് പ്രചാരമേറെയാണ്. കേരളത്തില്‍ 50 ഗ്രാം, 100 ഗ്രാം പായ്‌ക്കറ്റിലാക്കിയാണ് വില്‍പന. 1,000-1,500 രൂപയാണ് ഈ പാക്കറ്റിനു കേരളത്തില്‍ ഈടാക്കുന്ന വില.

കൃഷിക്ക് ആവശ്യമായ പണം നല്‍കുന്നതും വിള വില നല്‍കി തിരിച്ചെടുക്കുന്നതും ബിനാമികള്‍ ആണ്. ഒഡീഷയിലെ ശീലാവതി കഞ്ചാവിന് കേരളത്തില്‍ പ്രിയമേറെയാണ്. ആന്ധ്ര അതിര്‍ത്തി വഴി കേരളത്തിലേക്ക് ട്രെയിനുകളിലും അന്തര്‍സംസ്ഥാന പലചരക്ക് ലോറികളിലും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ട്. പച്ചക്കറി, കല്‍ക്കരി ലോറികളിലും ആഡംബര കാറുകളില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലും കഞ്ചാവ് എത്തുന്നുണ്ട്. അതിഥി തൊഴിലാളികളിലും ഇവരുടെ ഏജന്റുമാരുണ്ട്. നൂറുകിലോ കഞ്ചാവ് കടത്തുന്നതിന് 50,000 രൂപ പ്രതിഫലം ലഭിക്കും. അടുത്തിടെ അങ്കമാലി കരയാംപറമ്പില്‍ നടത്തിയ പരിശോധനയില്‍ 116 കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇങ്ങനെ നൂറുകണക്കിന് കേസുകള്‍ കേരളത്തില്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്റെ പഴുത് ഉപയോഗപ്പെടുത്തി പിഴയടച്ച് പ്രതികള്‍ പുറത്തുവരും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടേയും പിന്‍ബലത്തിലാണ് കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നത്.

Recent Posts