India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

Published by
പി.ഷിമിത്ത്

ന്യൂദല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ആഭ്യന്തര പ്രതിരോധ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം. പ്രതിരോധ നിര്‍മാണ മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള തീരുമാനത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് അനുമതി നല്‍കിയത്. പ്രതിരോധ വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം.

ഡിആര്‍ഡിഒയുടെ സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ യോഗ്യതയുള്ള പ്രതിരോധ മേഖലയിലെ തദ്ദേശീയ കമ്പനികള്‍ക്ക് ഇനി മുതല്‍ മിസൈലുകള്‍ നിര്‍മിക്കാനാകും. ആവശ്യമായ സര്‍ട്ടിഫിക്കേഷനുകള്‍ക്കും കര്‍ശനമായ സുരക്ഷാ- നിയമ മാനദണ്ഡങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കും കമ്പനികള്‍ക്ക് മിസൈല്‍ നിര്‍മാണത്തിന് അനുമതി നല്‍കുക.

പ്രതിരോധ നിര്‍മാണ മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്‌ക്കുന്നതിനൊപ്പം ആഭ്യന്തര ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുക, പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുക, വിതരണ ശൃംഖലയില്‍ എംഎസ്എംഇകളുടെയും മറ്റ് സാങ്കേതിക പങ്കാളികളുടെയും പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും തീരുമാനത്തിന് പിന്നിലെ ലക്ഷ്യങ്ങളാണ്. മിസൈല്‍ സാങ്കേതികവിദ്യ വികസനത്തില്‍ നിന്ന് വ്യാവസായിക ഉത്പാദനത്തിലേക്ക് വിജയകരമായ പരിവര്‍ത്തനം സാധ്യമാക്കുന്ന ഈ തീരുമാനം, നൂതന പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനുമായി തദ്ദേശീയ വ്യവസായത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഡിആര്‍ഡിഒയുടെ തുടര്‍ച്ചയായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ കൈമാറ്റവും സ്വാംശീകരണവും സുഗമമാക്കുന്നതിനും രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധശേഷികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഭാരതീയ വ്യവസായവുമായി അടുത്ത് പ്രവര്‍ത്തിക്കാനും ഡിആര്‍ഡിഒ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.