ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ജെന്‍സീ എന്ന് സ്വയം വിളിച്ച് പട്ടാളത്തിനെതിരെ ആക്രോശിച്ച ദല്‍ഹിയിലെ പെണ്‍കുട്ടി നടപ്പാക്കിയത് ഒരു ഡീപ് സ്റ്റേറ്റ് അജണ്ടയാണോ എന്ന് സംശയം. ഇന്ത്യന്‍ സേനയ്‌ക്കെതിരെ ജനങ്ങളെ തിരിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് തയ്യാറാക്കിയ പല വിധ ടൂള്‍കിറ്റുകളില്‍ ഒന്നാണിത് എന്ന് ചില രഹസ്യ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പെണ്‍കുട്ടി പിന്നീട് മാപ്പ് പറഞ്ഞെങ്കിലും ആദ്യത്തെ രോഷപ്രകടനം ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ഈ പെണ്‍കുട്ടിക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായി ഒരു സൈനികനും മുന്നോട്ട് വന്നു. 50 വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ച ഗാന്ധി കുടുംബത്തെ പിന്തുണയ്‌ക്കുന്ന സൈന്യത്തിലെ ഉദ്യോഗസ്ഥരെയും ഈ ടൂള്‍കിറ്റ് നടപ്പാക്കാന്‍ ഉപയോഗിക്കുന്നുണ്ടാകണമെന്നും കരുതപ്പെടുന്നു.
റെജിം ചെയ്ഞ്ച് എന്ന ഭരിയ്‌ക്കുന്ന സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഒരു പ്രധാനഭാഗമാണ് ആ രാജ്യത്തെ സൈന്യത്തെ വിഭജിക്കുക എന്നതും ജനങ്ങളെ സൈന്യത്തിന് എതിരായി തിരിക്കുക എന്നതും. സിജെപി സമരത്തില്‍ ഒരു യുവാവിനെതിരെ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു എന്ന കുറ്റാരോപണവുമായി രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തിറങ്ങിയപ്പോള്‍ ഒരു കാര്യം ഉറപ്പായിരുന്നു. ഇത് സൈന്യത്തിനെതിരായ ഒരു വികാരം ജനങ്ങളില്‍ കുത്തിവെയ്‌ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ വിഷയം രാഹുല്‍ ഗാന്ധി അവിടെ ഉപേക്ഷിച്ചില്ല. പകരം പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിക്കേറ്റ യുവാവുമായി കഴിഞ്ഞ ദിവസം ദല്‍ഹി പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ ഗാന്ധി എത്തി. പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ ദല്‍ഹി പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. ഇതും സൈന്യത്തെ വെറുപ്പിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗം തന്നെ.
സിജെപി സമരത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സേനയെ നിയോഗിച്ചിരുന്നില്ല. എന്നിട്ടും സിജെപി സമരത്തില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിദ്യാര്‍ത്ഥികളെക്കൊണ്ട് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിപ്പിച്ചതിന് പിന്നില്‍ വിദ്യാര്‍ത്ഥികളില്‍ സൈന്യത്തിനെതിരെ വെറുപ്പ് ജനിപ്പിക്കുക എന്നത് തന്നെയാണ്.
സിജെപി സമരത്തിന് മുന്‍പേ ഏറെക്കാലങ്ങളായി സൈന്യത്തെ വിഭജിക്കാന്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി പല ഗൂഢപദ്ധതികളും കൊണ്ടുവന്നിരുന്നു. പക്ഷെ അതൊന്നും ഏശിയില്ല. ഏറ്റവും അടുത്ത് നമുക്ക് മറക്കാന്‍ കഴിയാത്ത ഒരു സംഭവം മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാന്‍ ആത്മകഥയിലെ ചില വിവാദഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ഉയര്‍ത്തിക്കാട്ടിയതാണ്. മുന്‍ കരസേനാമേധാവിയായ ജനറല്‍ എം.എം. നരവനെ തന്റെ ‘ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തില്‍ ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിംഗിനെ വിമര്‍ശിച്ചിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ്. ചൈനീസ് സൈന്യം ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ അതിര്‍ത്തിയില്‍ കയ്യേറ്റശ്രമം നടത്തിയപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി ഒരു ഉപദേശമോ നിര്‍ദേശമോ നല്‍കുകയുണ്ടായില്ല എന്ന് നരവനെ പുസ്തകത്തില്‍ എഴുതിയെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. എന്നാല്‍ നരവനെ തന്നെ താന്‍ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധിയുടെ ആ ശ്രമം പാളി.
താല്‍ക്കാലിക ജീവനക്കാരായി യുവാക്കളെ സൈന്യത്തില്‍ അഗ്നിവീര്‍ എന്ന പേരില്‍ ജോലിക്കെടുക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി ഒരു കെട്ട് നുണകളാണ് പറഞ്ഞത്. അതില്‍ ഒന്ന് അഗ്നിവീറുകളെ നിയമിക്കുന്നതിലൂടെ സൈന്യത്തെ മോദി രണ്ടായി വിഭജിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. ദളിതരും പിന്നോക്കവിഭാഗക്കാരും അടങ്ങിയ പാവപ്പെട്ട സൈനികരും ഉയര്‍ന്ന ജാതികളില്‍ പെട്ട സമ്പന്നരായ സൈനികരും. എത്ര ക്രൂരമാണ് രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണം. ഒരു രാജ്യത്തിന്റെ സൈന്യത്തെയാണ് വിഭജിക്കാന്‍ ശ്രമിക്കുന്നത്. അധികാരം ഏത് വിധേനെയും നേടിയെടുക്കാന്‍ എന്ത് ക്രൂരകൃത്യവും ചെയ്യും ഗാന്ധി കുടുംബം എന്നതിന്റെ തെളിവാണിത്. എന്നാല്‍ ഈ ആരോപണം ഏശിയില്ല. അഗ്നിവീറുകളായി തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ സംതൃപ്തരാണ്. കാരണം അവര്‍ക്ക് ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളുമാണ് കിട്ടിയത്.
അതിന് ശേഷം അഗ്നിവീറുകളെ ചുറ്റിപ്പറ്റി മറ്റൊരു നുണകൂടി രാഹുല്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നിവീറുകളായി മരിച്ചുകഴിഞ്ഞാല്‍, ഷഹീദ് ആയിക്കഴിഞ്ഞാല്‍ അവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഈയിടെ ഷഹീദ് ആയിക്കഴിഞ്ഞ അഗ്നീവീറിന്റെ കുടുംബം തന്നെ ഇന്ത്യയുടെ മുഴുവന്‍ മാധ്യമങ്ങളുടെ മുന്നിലും വന്ന് തങ്ങള്‍ക്ക് നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ നല്കിയതായി പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞത് എങ്ങിനെയെന്നോ? ഷേഖ് ഹസീനയുടെ വസതിയിലേക്ക് ഇരമ്പിവന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് മുന്നില്‍ ബംഗ്ലാദേശ് സൈനികമേധാവി മൂകസാക്ഷിയായി നില്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ തടയാന്‍ ആ സൈനിക മേധാവി ഉത്തരവിടുകയുണ്ടായില്ല. പകരം സൈനികമേധാവി ഷേഖ് ഹസീനയോട് ഉപദേശിച്ചത് ജീവനും കൊണ്ട് രാജ്യം വിട്ടു പൊയ്‌ക്കോളൂ എന്നാണ്. അതെ ഡീപ് സ്റ്റേറ്റ് നടത്തിയ ഭരണമാറ്റ ഗൂഡാലോചന നൂറ് ശതമാനവും വിജയിച്ചതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് ബംഗ്ലാദേശിലേത്. നേപ്പാളിലും ഇതു തന്നെയാണ് സംഭവിച്ചത്.
അതുപോലെ ഒരു അട്ടിമറി മോദിയുടെ കാര്യത്തിലും നടത്താമെന്ന ദുഷ്ടലാക്കാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് മോദിയ്‌ക്കെതിരെ ഇളക്കിവിടുമ്പോള്‍ സൈന്യം കയ്യുംകെട്ടി നില്‍ക്കണമെങ്കില്‍ സൈന്യത്തിനുള്ളില്‍ വിള്ളലുകള്‍ സൃഷ്ടിക്കണം. ഉന്നതസൈനികമേധാവികളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കണം. ഈ ഒരു ലക്ഷ്യത്തില്‍ എത്തിച്ചേരാനാണ് രാഹുല്‍ ഗാന്ധിക്ക് സൈന്യത്തെ വിഭജിക്കാനുള്ള പല വിധ ടൂള്‍കിറ്റുകള്‍ ഡീപ് സ്റ്റേറ്റ് നല‍്കിവരുന്നത്.
















