കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല. വയനാട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് മുമ്പിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. സംഭവത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.
ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട്. ഇതും ആശങ്കയാണ്. നടുഭാഗം തുരന്ന് നിര്‍മ്മിച്ച പാതയായതിനാല്‍ തന്നെ ഇരു വശങ്ങളിലും വലിയ ഉയരത്തിലാണ് മണ്‍ഭിത്തിയുള്ളത്. ഇതിന് മുന്നില്‍ സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിലും അത് അമര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങുകയായിരുന്നു. ഇതിന് മുകള്‍ ഭാഗത്ത് വീടുകളുള്ളതാണ് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കുന്നത്.
കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. പോലിസും ഫയര്‍ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശക്തമായ മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശകരോ ഔദ്യോഗികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതല്ലാത്ത വാഹനങ്ങളോ പോകരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാല്‍ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ നിടുമ്പൊയില്‍-പേര്യ ചുരം വഴി പോകണമെന്ന് പോലിസ് അറിയിച്ചു.














