ഏതുതലത്തിലുള്ള ആഘോഷവും (തലംകൊണ്ടുദ്ദേശിക്കുക വ്യത്യസ്ത ചിന്താഗതിക്കാരെയാണ്) മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുക എന്നതുതന്നെയാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ പോകുക, അവിടെയെത്തിദേവാരാധന നടത്തുക അവിടുള്ള ആചാരങ്ങളില്‍ സ്വമേധയാ പങ്കുകൊണ്ട് അതിലാനന്ദം കണ്ടെത്തുക തുടങ്ങിയപ്രക്രിയ. അപ്പോഴെല്ലാം നമുക്കൊരളവ് ആനന്ദമേ പ്രാപ്തമാകൂ. എന്നാല്‍ ആത്മീയാഘോഷങ്ങളില്‍ പങ്കുചേരുമ്പോള്‍ വ്യത്യസ്ത തലങ്ങളിലായി നമുക്കളവറ്റാനന്ദമാണ് പലസ്രോതസിലായി പ്രാപ്തമാക്കുക. അവിടെ പലവേദികളിലായി പലതരം പ്രഭാഷണങ്ങള്‍ നടക്കുന്നുണ്ടാവും. പലവിഷയങ്ങളില്‍ പലരും വിസ്തരിച്ചു പറയുന്നുണ്ടാവും ആര്‍ക്കേതാണോ താല്പര്യം അതനുസരിച്ചാളുകൂടുന്നുണ്ടാകും എല്ലാവര്‍ക്കും എല്ലാവിഷയങ്ങളിലും താല്പര്യമുണ്ടാവില്ലല്ലൊ? സംമിശ്രമായവിഷയങ്ങളെ ഒന്നിച്ചണിനിരത്തുകയാണ് ആഘോഷങ്ങളുടെ പരമരഹസ്യം. അവിടെയാണു നാം തിരിച്ചറിയുക നാമുദ്ദേശിക്കുന്ന ആത്മീയത അല്ലെങ്കില്‍ ആത്മരഹസ്യം തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഈ ആഘോഷം അറിവിലേക്കു കടന്നുവരുന്നവര്‍ക്ക് കുറേശെ മനസിലായിതുടങ്ങും.
വലിയാത്മീയാഘോഷങ്ങളില്‍ നാം കാണാറുണ്ട് കാര്‍ഷിക വിപണി മുതല്‍ നാനാവിധ ഉല്പന്നങ്ങള്‍, വിത്തുകള്‍ പല പ്രഗത്ഭരായ കര്‍ഷകര്‍ തുടങ്ങിയ പലതുറകളിലുമുള്ള പ്രഗത്ഭരെ നമുക്കവിടെ കാണാം. അവര്‍ നാമുദ്ധേശിക്കുന്ന ആത്മീയവിഷയത്തില്‍ പാമരരാകാം. എന്നാല്‍ അവരുടേതായ വിഷയത്തില്‍ ഋഷിമാരായി വാചാലമായി സംശയാലുക്കളുടെമുന്നില്‍ ബ്രഹ്‌മതേജസോടെ നിലകൊള്ളുന്നതുംകാണാം. മനസിലാക്കുക ഇതുമൊരു ബ്രഹ്‌മജ്ഞാനമത്രേ!. തൊട്ടടുത്തൊരു പക്ഷിവില്പനക്കാരന്‍ അവനിലും ഈ തേജസ്സലയടിക്കുന്നുണ്ടാകും.
പുസ്തകച്ചന്തയുണ്ടാകും, ഭക്ഷ്യവിപണിയുണ്ടാകും,ഭിഷഗ്വരസംഘമുണ്ടാകും, യന്ത്രപ്രദര്‍ശനമുണ്ടാകും, അഭ്യാസപ്രകടനമുണ്ടാകും, ശാസ്ത്രീയവിശകലനമുണ്ടാകും. എന്നാല്‍ നാം ചിന്തിച്ചുറച്ച ആത്മീയത മറ്റൊരിടത്തുമുണ്ടാകും. നമുക്കതേയറിയൂ! പുറമേ കണ്ടവയൊന്നും ആത്മീയതയായി നാം കണക്കാക്കാറില്ല. ഇവിടെ നാനാവിധ ആത്മീയതയും ഒന്നിച്ചണിനിരക്കുന്നതായൊരിടമാണ് ഇതിനെ ആത്മീയാഘോഷക്ഷേത്രം എന്നുപറയാം. ഇവിടെ ജ്ഞാനിക്കും അജ്ഞാനിക്കും ഒരുപോലെ ആനന്ദം പകരുന്നിടമാകുന്നു. അപ്രകാരം ജ്ഞാനപ്രാപ്തിനേടാനാണ് മാമാങ്കം മുതല്‍ കുംഭമേളതുടങ്ങി ചെറുതും വലുതുമായ സകല ആത്മീയാഘോഷങ്ങളും അറിവുള്ളവര്‍ സംഘടിപ്പിച്ചിരുന്നത്. ഈ ആത്മീയത തിരിച്ചറിയാത്തവരാണ് ഇന്നത്തെ നിരീശ്വരചിന്താസമൂഹം. ഇവിടെ ആത്മചൈതന്യം കുത്തിനിറക്കാത്തതായ ഒരു പ്രവൃത്തിയും ലഭ്യമല്ല. നാം തിരിച്ചറിയുന്നില്ലന്നുമാത്രം. ഓരോകര്‍മ്മത്തേയും തരംതിരിച്ച് തുല്യപ്രാധാന്യത്തോടെ വകമാറ്റി വിശദീകരിക്കുന്ന അവസ്ഥയാണ്. ഇതിനെ മനസിലാക്കാനാണ് ഭഗവാന്‍ പറഞ്ഞത്
‘ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മ വിഭാഗ ശ:’
ഇതിന്റെ ആശയസംപുഷ്ടത തിരിച്ചറിയാത്ത ഒരുവിഭാഗം എന്തിനോ മുതലെടുപ്പുനടത്തി ഇന്നും വികലമാക്കിക്കൊണ്ടേയിരിക്കുന്നു.
ഒരു കര്‍ഷകന്‍ കാര്‍ഷികവൃത്തിയിലവന്റാനന്ദം പരിപൂര്‍ണമായി വിനിയോഗിക്കുന്ന അവസ്ഥയില്‍ അവനതിലൊരു യോഗിയായി ഭവിക്കുന്നു. ആ ആനന്ദം ഒരു ബ്രാഹ്‌മണന്‍ പൂജാദികര്‍മ്മത്തിലും ഒരെഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗവാസനയിലും ക്ഷത്രിയന്‍ യുദ്ധത്തിലും പരിപൂര്‍ണ്ണാനന്ദം ആസ്വദിക്കുന്നു. ഈ ആനന്ദപൂരിതമായ അവസ്ഥ സൃഷ്ടിയുടെ പൂര്‍ണതയെപ്രാപിക്കുന്നു. ഇതിനെ ഉച്ചനീചത്വമാക്കിയ വികലചിന്ത അറിവില്ലായ്‌മയത്രെ!. ഈ കര്‍മ്മങ്ങളെ വാസനയനുസരിച്ച് മാറ്റാവുന്നതുമാണ്. യുദ്ധത്തില്‍ പങ്കെടുക്കുന്നവന്റെ യുദ്ധത്തിലുള്ള അതീവതാല്പര്യമാണവനെ യഥാര്‍ത്ഥ ക്ഷത്രിയനാക്കുക. എന്നാല്‍ ഇവരെല്ലാം വ്യത്യസ്ഥ തലങ്ങളില്‍ അതാതുവിഷയങ്ങളില്‍ ബ്രഹ്‌മത്വേജസികള്‍തന്നെയാണ്. ആരും ആരിലും ചെറുതോ വലുതോ അല്ല. ഇതെല്ലാം ഒരുജ്ഞാനിക്ക് ചിട്ടയായ അത്മീയാഘോഷങ്ങളില്‍ തിരിച്ചറിഞ്ഞാനന്ദിക്കാം. അതിനവിടെ സാഹചര്യമൊരുക്കിയിട്ടുണ്ടാകും.
ഒരു ഭരണാധികാരി ഭരണനൈപുണ്യതയില്‍ നിസ്വാര്‍ത്ഥ സേവനവുമായി ജനസേവചെയ്യുമ്പോള്‍ ആ ഭരണാധികാരി രാജര്‍ഷിയായിമാറും. അല്ലാതെ യാതൊരര്‍ത്ഥവുമില്ലാതെ അര്‍ത്ഥസമ്പാദനത്തിനു കോപ്പുകൂട്ടി ഇരുകരവുംമലര്‍ത്തിയൊരു വിഢിയായെരിഞ്ഞടങ്ങുന്നത് അടുത്ത വെറുക്കപ്പെട്ട ദയനീയമായൊരു പുനര്‍ജന്മത്തിലേക്കായിരിക്കും. ജ്ഞാനിയായ രാജര്‍ഷി ജന്മമൊടുങ്ങുവോളം തേജോമയനായി കാമാര്‍ത്ഥങ്ങളെ ത്യജിച്ച് മഹാപ്രഭാവനായി എന്നും നിലകൊള്ളുന്നതുകാണാം. ഏതൊരുകര്‍മ്മം തെറ്റിദ്ധാരണയാല്‍ ശ്രേഷ്ഠമെന്നുനാംകരുതുന്ന അതേഫലം മറ്റെല്ലാകര്‍മ്മത്തിനും സിദ്ധിക്കുന്നതാണ്. എന്‍ജിനീയറായാലും ഭിഷഗ്വരനായാലും കര്‍ഷകനായാലും അമ്പട്ടനായാലും മാംസവ്യാപാരിയായാലും പൂജാരിയായാലും കര്‍മ്മപഥത്തില്‍ ഒന്നുതന്നെയാണ്. നാമാണ് അറിവില്ലാതെ വേര്‍തിരിവുകാട്ടുന്നത്. ഓരോ ആവശ്യത്തിന് തമ്മില്‍ത്തമ്മില്‍ ബന്ധപ്പെടുമ്പോള്‍ അറിവുള്ളവനു ബോധ്യമാകും കര്‍മ്മമേതായാലും ഇതു താനല്ലചെയ്യുക തന്നെക്കൊണ്ട് ചെയ്യിക്കുകയാണെന്ന്. അപ്പോഴേ ഓരോ വ്യക്തിക്കും മോക്ഷപ്രാപ്തി ലഭിക്കൂ.
മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥയും ആത്മീയഘോഷങ്ങളില്‍ ജ്ഞാനിക്കനായാസം ഒരിടത്തുദര്‍ശിച്ച് ഉള്‍ക്കൊള്ളാനാകും. സര്‍വ്വോപരി കള്ളനേയും ദുഷ്ടനേയും പാപിയേയും യോഗിയേയുമെല്ലാം. ഇതും ബ്രഹ്‌മത്തിന്റെ ലീലയില്‍പ്പെടുന്നവതന്നെ! ശങ്കിക്കേണ്ടാ. അതിപുരാതനമായ ആശയങ്ങള്‍ പൂര്‍വ്വികര്‍ നമുക്ക് കാട്ടിത്തന്നത് ഒരു നിശ്ചിത അറിവിനെ ആധാരമാക്കിയുള്ളതല്ലെന്ന വസ്തുത ആദ്യം മനസിലാക്കണം.
















