India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. സ്‌കൂൾ നിശ്ചയിച്ചിരിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിക്കേണ്ടത് വിദ്യാർഥികളുടെ ബാധ്യതയാണെന്നും വ്യക്തിപരമായ ഇഷ്ടാനുസരണം യൂണിഫോമിൽ മാറ്റം വരുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.സ്‌കൂളിന്റെ യൂണിഫോം ചട്ടം എല്ലാവർക്കും ഒരുപോലെ ബാധകവും വിവേചനരഹിതവുമാണെങ്കിൽ, അത് നടപ്പാക്കാനുള്ള സ്ഥാപനത്തിന്റെ അവകാശം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

വ്യക്തിഗത വിദ്യാർഥികൾക്ക് തങ്ങളുടെ താൽപര്യമനുസരിച്ച് യൂണിഫോമിൽ മാറ്റം വരുത്താൻ അനുമതി നൽകുന്നത് യൂണിഫോം എന്ന ആശയത്തിന്റെ തന്നെ ലക്ഷ്യം ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.
യൂണിഫോം ചട്ടം പാലിക്കേണ്ടത് നിർബന്ധമാണെന്നും സ്വകാര്യ, സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്ഥാപനത്തിനുള്ളിലെ അച്ചടക്കവും വസ്ത്രധാരണച്ചട്ടവും നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിക്കെതിരെ സംസ്ഥാന സർക്കാരും സിബിഎസ്ഇയും നിലപാടെടുത്തിരുന്നു.

ജസ്റ്റിസുമാരായ ജെ.ജെ. മുനീറും ഇന്ദ്രജിത് ശുക്ലയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമാണെന്ന വാദം വെറും അവകാശവാദം മാത്രമാണെന്നും, ഹിജാബ് ധരിക്കാത്തത് മൂലം മതവിശ്വാസം അപകടത്തിലാകുന്ന സാഹചര്യമില്ലെന്ന നിലപാടാണ് വിവിധ ഹൈക്കോടതികൾ സ്വീകരിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.