മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ സിപിഎമ്മുകാരായ പ്രതികള്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഓണാഘോഷത്തിന് പോലീസുകാര്‍ ധരിച്ച അതേ വേഷത്തിലാണ് പ്രതികള്‍ സ്റ്റേഷനില്‍ എത്തിയത്. ഒരേ സ്ഥാപനത്തില്‍ നിന്നാണ് പോലീസുകാരും പ്രതികളും ഷര്‍ട്ടും മുണ്ടും വാങ്ങിയതത്രേ. ഓണാഘോഷത്തിന്റെ ഭാഗമായി അവിടെ കെട്ടിയിരുന്ന ഊഞ്ഞാലില്‍ ആടാനും, ഉല്ലാസത്തോട ചെണ്ട കൊട്ടാനും പ്രതികള്‍ക്ക് പോലീസ് അവസരമൊരുക്കി. പോലീസുകാരുമൊത്ത് സെല്‍ഫി എടുത്തതിനു ശേഷമാണ് പ്രതികള്‍ മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. നിയമപാലകരായ പോലീസുകാരും പാര്‍ട്ടി ക്രിമിനലുകളായ പ്രതികളും രാഷ്‌ട്രീയത്തിന്റെ പേരില്‍ കൈകോര്‍ക്കുന്നതും, പോലീസ് സ്റ്റേഷന്‍ തന്നെ ആഘോഷവേദിയാക്കി മാറ്റുന്നതും രാജ്യത്തുതന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഭരണസിരാകേന്ദ്രത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മൂക്കിനു താഴെ നടന്ന സംഭവം ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണ്. പോലീസുകാരും ക്രിമിനലുകളും ഇങ്ങനെ ഒത്തൊരുമിക്കുന്നത് നിയമവാഴ്ചയെ പരിഹസിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ എന്തു മറുപടിയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
മാസപ്പടി കേസിലെ പ്രതി വീണ താമസിച്ചിരുന്നതു കൊണ്ടാണ് പിണറായിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ പല തെളിവുകളും ഇ.ഡി ഉദ്യോഗസ്ഥര്‍ ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. പരിശോധന നടന്നുകൊണ്ടിരിക്കുമ്പോള്‍ വീടിനു പുറത്ത് സിപിഎം നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും തമ്പടിച്ച പാര്‍ട്ടി ക്രിമിനലുകള്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, അവര്‍ സഞ്ചരിച്ച കാറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഈ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഇത് ഒരു ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. പോലീസ് സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷം ഈ ആരോപണം സത്യമാണെന്ന് തെളിയിച്ചിരിക്കുന്നു.
ഭരണം മാറിയിട്ടും പോലീസ് മാറിയിട്ടില്ല എന്നാണ് മ്യൂസിയം സ്റ്റേഷനിലെ സംഭവവികാസങ്ങള്‍ കാണിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിട്ടും ചുവന്ന പോലീസിലൂടെയും പോലീസ് അസോസിയേഷനിലൂടെയും ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി വിജയന്‍ തന്നെയാണ്. സിപിഎം ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങള്‍ നടത്തുന്ന പ്രതികള്‍ക്ക് ജയിലുകളില്‍ ആഡംബര ജീവിതം ഒരുക്കുന്നതിന് സമാനമായ സംഭവമാണ് മ്യൂസിയം പോലീസ് സ്റ്റേഷനിലും അരങ്ങേറിയിട്ടുള്ളത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രമേശ് ചെന്നിത്തലയ്‌ക്ക് ഒരുതരത്തിലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളെ പോലീസ് അടിച്ചമര്‍ത്തുകയാണെന്ന് ആഭ്യന്തര മന്ത്രി അവകാശപ്പെടുമ്പോഴാണ് പോലീസ് സ്റ്റേഷന്‍തന്നെ പാര്‍ട്ടി ഗുണ്ടകള്‍ ഭരിക്കുന്ന സ്ഥിതിയുള്ളത്.
ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിലെ ഗൂഢാലോചന ശരിയായി അന്വേഷിക്കാതെ സിപിഎം നേതാക്കളെ രക്ഷപ്പെടാന്‍ അനുവദിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്ന ആരോപണം ശക്തമായിരുന്നു. പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഒരുക്കാതെ ആക്രമണത്തിന് ഒത്താശ ചെയ്യുകയായിരുന്നു പോലീസെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. പോലീസിന്റെ ഈ നിഷ്‌ക്രിയതയെ ന്യായീകരിക്കുകയാണ് അന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെയ്തത്. ഇതേ പ്രതികളാണ് ഇപ്പോള്‍ ഓണാഘോഷത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ അഴിഞ്ഞാടിയത്. ഇതിനെതിരെ നിയമം അനുശാസിക്കുന്ന കര്‍ക്കശ നടപടി ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ പറ്റൂ.














