
പത്തനംതിട്ട: റാന്നിയിൽ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്ക് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നും 96,500 രൂപ നഷ്ടപരിഹാരം ഈടാക്കാനാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. റാന്നി വെച്ചൂച്ചിറ സ്വദേശിനിയായ റീന തോമസ് നൽകിയ പരാതിയിലാണ് വിധി. ആശുപത്രി ചെലവ് ഉൾപ്പെടെയുള്ള തുകയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
2025 ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റീന തോമസും സഹോദരിയും ചേർന്ന് ഹോട്ടലിൽ നിന്ന് അൽഫാം കഴിക്കുകയും, രുചി വ്യത്യാസം തോന്നിയപ്പോൾ ഇക്കാര്യം ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ ഹോട്ടൽ അധികൃതർ ഇവരിൽ നിന്ന് 740 രൂപ ബിൽ ഈടാക്കി. ബാക്കി ഭക്ഷണം പാഴ്സലായി വാങ്ങി മടങ്ങവേ ഇരുവർക്കും ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും ഇവർ ചികിത്സ തേടി. നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള ‘സാൽമണെല്ല’ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനാണ് രോഗകാരണമെന്ന് വ്യക്തമായി. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗമായ നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.