ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഗോത്രവർഗ സ്കൂളിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു വിദ്യാർത്ഥിനി മരിക്കുകയും നൂറിലധികം കുട്ടികൾ രോഗബാധിതരാവുകയും ചെയ്തു. കകബന്ധ ആശ്രമം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ രൂപാലി ബെസ്രയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
റവന്യൂ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് സ്‌കൂളില്‍ വിശദമായ പരിശോധന നടക്കും. കൃത്യവിലോപത്തിനും മെനുവില്‍ ഇല്ലാത്ത ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയതിനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയന്ത് കുമാര്‍ പാണിഗ്രാഹിയെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ആകെ ഏഴ് ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്കൂളിലെ മെനുവിൽ ഇല്ലാത്ത ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പഴങ്കഞ്ഞി, ഉരുളക്കിഴങ്ങ് ഉടച്ചത്, മാങ്ങ ചട്ണി എന്നിവയാണ് കുട്ടികൾക്ക് നൽകിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ 67 കുട്ടികളെ ബാരിപദയിലെ പിഎംആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് രൂപാലിയുടെ മരണം സംഭവിച്ചത്. നിലവിൽ നൂറിലധികം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റാസ്‌ഗോവിന്ദ്പൂര്‍-ജലേശ്വര്‍ റോഡ് ഉപരോധിച്ചു. മരിച്ച കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയ അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഹേമകാന്ത സായ് ഉറപ്പുനല്‍കി. നിലവില്‍ വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ സ്‌കൂളിലും ആശുപത്രിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
















