പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രതിഷേധത്തിന്റെ രൂപം വ്യക്തിയെ അപമാനിക്കുന്നതിലേക്കോ ശാരീരിക സംഘര്‍ഷത്തിലേക്കോ നീങ്ങുന്നതിലെ രാഷ്‌ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടണം. നയങ്ങളോടൊ, ഭരണാധികാരികളുടെ സമീപനങ്ങളോടൊ എതിര്‍പ്പുണ്ടെങ്കില്‍ മാന്യതയുടെ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗ്ഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങള്‍ ആരും നടത്തിയാലും അത് ഹീനവും നീചവുമാണ്. ഇത്തരം സമരമാര്‍ഗ്ഗങ്ങള്‍ ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. വൈസ് ചാന്‍സലറെ കാറിലേക്ക് എത്തിക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും വൈസ് ചാന്‍സലര്‍ക്ക് സമരക്കാരുടെ കൈകൊണ്ട് ചെറിയ പരിക്കേറ്റു. ഓടിയടുത്ത സമരക്കാരില്‍ ചിലര്‍ മുടിക്കുത്തിനു പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തുവെന്നും ദേഹത്ത് പോറലും മുറിവും ഉണ്ടായി എന്നുമാണ് വി.സി. വ്യക്തമാക്കിയത്. വൈസ് ചാന്‍സലര്‍ സഞ്ചരിച്ചിരുന്ന സാങ്കേതിക സര്‍വകലാശാലയുടെ കാറിനും നാശനഷ്ടമുണ്ട്. തുടര്‍ന്നാണ് സമരക്കാര്‍ വൈസ് ചാന്‍സലറുടെ ശവസംസ്‌കാര ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തിയത്. ‘സംസ്‌കാര’ ചടങ്ങിന്റെ ഫോട്ടോയും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
കാലടി സംസ്‌കൃത സര്‍വകശാല വൈസ് ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും വിസിമാര്‍ രംഗത്തെത്തി. സമരത്തിന്റെ പേരില്‍ നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ഇതില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അവര്‍ കത്ത് നല്‍കി. ഇത്തരം പ്രവര്‍ത്തികള്‍ സര്‍വകലാശാലകളിലെ അക്കാദമിക് വിദഗ്ധരില്‍ ആശങ്കയുണ്ടാക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പ്രശസ്തിയെക്കുറിച്ച് തെറ്റായ സൂചന നല്‍കുമെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് ഓണാഘോഷ റാലി നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ്ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെ കഴിഞ്ഞ ദിവസം പ്രതീകാത്മകമായി ‘ചവിട്ടിത്താഴ്‌ത്തി’. പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കല്‍, പ്രിന്‍സിപ്പാളിന് കുഴിമാടമൊരുക്കല്‍, ആദരാജ്ഞലി അര്‍പ്പിക്കല്‍, കരി ഓയില്‍ പ്രയോഗം, ചാപ്പ കുത്തല്‍ തുടങ്ങിയ സമരമാര്‍ഗങ്ങള്‍ നിന്ദയുടെയും ധാര്‍മ്മിക ഭ്രംശത്തിന്റെയും സാംസ്‌കാരിക അധഃപതനത്തിന്റെയും സമരമാര്‍ഗ്ഗങ്ങളാണ് .
ആശയം കൊണ്ടും ബുദ്ധികൊണ്ടും പ്രവര്‍ത്തികൊണ്ടും സമരം ചെയ്യേണ്ടതിന് പകരം അപരിഷ്‌കൃത സമര മാര്‍ഗങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒട്ടും സ്വീകാര്യമല്ല. ആശയതലം പരാജയപ്പെടുന്നിടത്താണ് മര്‍ക്കടമുഷ്ടികള്‍ (ഗുണ്ടായിസം) പ്രയോഗിക്കുന്നത്. ഇതിനെ ബൗദ്ധികവും ധാര്‍മ്മികവുമായ പാപ്പരത്തം എന്നേ വിളിക്കാവൂ.
2017 ജനുവരി 19നാണ് എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കസേര പ്രധാന ഗേറ്റിനു മുന്നിലിട്ട് കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു; ‘പ്രിന്‍സിപ്പാളിന്റെ ഇരിപ്പിടം ഭസ്മമാക്കുക എന്നത് സങ്കല്പത്തിന് അപ്പുറത്തുള്ള കാടത്തമാണ്. ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിനു തുല്യമാണ്.’ തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പാളിന്റെ റിട്ടയര്‍മെന്റ് ദിനത്തില്‍, ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കുഴിമാടം ഒരുക്കി റീത്ത് വെച്ച് പ്രതിഷേധിച്ചു. അത് ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കാണണമെന്ന് ചിലര്‍ പറഞ്ഞു. ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു അത്. പിന്നീട് നീലേശ്വരം പടന്നക്കാട് നെഹ്രു കോളജിലെ വനിതാ പ്രിന്‍സിപ്പാളിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ചു. ‘വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പാളിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, ക്യാമ്പസ് സ്വതന്ത്രമാകുന്നു, നെഹ്‌റുവിന് ശാപമോക്ഷം’. ഇത്രയുമാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. 31 വര്‍ഷം നെഹ്‌റു കോളജില്‍ അദ്ധ്യാപികയും രണ്ടുവര്‍ഷം പ്രിന്‍സിപ്പാളുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടയിലാണ് ഈ സംഭവം. പോസ്റ്റര്‍ പതിപ്പിച്ചതിനു പുറമേ യാത്രയയപ്പു യോഗം നടക്കുമ്പോള്‍ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെപ്പോലെ സ്‌നേഹിച്ച വിദ്യാര്‍ത്ഥികളില്‍ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം ഏറെ വേദനിപ്പിച്ചെന്നാണ് അന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. ആചാര്യന്‍ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങള്‍ അരങ്ങേറുന്നത്. നന്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും വിളനിലമായിരുന്ന കലാലയങ്ങളിലെ ഇന്നത്തെ സമരമാര്‍ഗ്ഗങ്ങളിലെ താളപ്പിഴകള്‍ നമ്മെ ഏറെ വേദനിപ്പിക്കുന്നു. ചിലരുടെ സ്വാര്‍ത്ഥ മോഹങ്ങളുടെ താല്പര്യത്തിനായി വിദ്യാര്‍ത്ഥികളെ കരുക്കളാക്കുന്നതിന്റെ പ്രകടനങ്ങളാണിവ. മാതാ പിതാ ഗുരു ദൈവം എന്ന പവിത്ര സങ്കല്പത്തെ തച്ചുടച്ച് ഗുരുത്വക്കേട് ഇരന്നുവാങ്ങുകയാണ് ചില വിദ്യാത്ഥികള്‍.
ജീവിച്ചിരിക്കുന്നവരുടെ രൂപം തെരുവില്‍ കത്തിച്ച് സായൂജ്യമടയുന്ന അപരിഷ്‌കൃതരീതി സംസ്‌ക്കാര ശൂന്യതയാണ്. അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പൈശാചികമാണ്. ഗുരുവിനെ കത്തിക്കുന്ന നെറികെട്ടവരുടെ നെറികേടിനെ പിന്തുണയ്‌ക്കുന്ന ചുരുക്കം ചിലരുണ്ടാകാം. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് മാന്തിക്കുന്ന ഇവര്‍ നികൃഷ്ട മനസ്സുള്ളവരാണ്. എല്ലാ പ്രതിഷേധ സമരങ്ങള്‍ക്കും മാന്യതയുണ്ടാകണം. പ്രാകൃത വഴികള്‍ ഇന്നത്തെ പൊതുസമൂഹം അംഗീകരിക്കില്ല. എതിര്‍പ്പിന് ജനാധിപത്യം അനുവദിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങളുടെ ലംഘനമാണിത്. എന്ത് കാരണത്തിന്റെ പേരിലായാലും പൊതുസമൂഹത്തിന്റെ അന്തസ്സിനെ, ജനാധിപത്യ ബോധത്തെ, ക്ഷമാശീലത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്.
















