
ന്യൂദല്‍ഹി: ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോയില്ലെന്ന ചോദ്യവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. ജന്തർ മന്തർ പ്രതിഷേധത്തിന് ശേഷം പരീക്ഷാ ക്രമക്കേടുകള്‍ നടന്ന പഞ്ചാബിലും, ജാർഖണ്ഡിലും, കേരളത്തിലും അവർ എന്തുകൊണ്ട് വിദ്യാഭ്യാസമന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടില്ല.?- സ്മൃതി ഇറാനി ചോദിക്കുന്നു.
ജന്തർ മന്തറിൽ നിങ്ങൾ ഭിന്നിച്ച പ്രതിപക്ഷത്തെയാണ് കണ്ടത്. അത് വെറും വിദ്യാർത്ഥികളുടെ നിഷ്കളങ്കമായ ഒരു ഒത്തുചേരൽ മാത്രമായിരുന്നെങ്കിൽ, രാഹുൽ ഗാന്ധി തീർച്ചയായും അവിടെ പോകുമായിരുന്നു. പക്ഷേ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി അവിടെ പോയില്ല? അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോഡിയയെയും അവിടെ കണ്ടതിനാൽ… രാഹുൽ ഗാന്ധി ആം ആദ്മി പാർട്ടിയെ ഒഴിവാക്കാൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് അദ്ദേഹം ജന്തര്‍മന്തറിലേക്ക് പോകാതിരുന്നത്. അതായത് ജന്തർ മന്തറിൽ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നെന്ന് രാഹുൽ ഗാന്ധി തന്നെ സമ്മതിക്കുന്നു എന്നാണ് ഇതിനർത്ഥം.”- ജന്തര്‍ മന്തര്‍ സമരത്തിന് പിന്നില്‍ ആംആദ്മിയെപ്പോലുള്ളവര്‍ ചരടുവലിച്ചിരുന്നു എന്ന കാര്യം സ്മൃതി ഇറാനി തുറന്നടിച്ചു.
“വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ച്, പെല്ലറ്റ്ഗണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് എല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പരസ്യമായി പറഞ്ഞപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുന്നോട്ട് വന്നോ? അപ്പോൾ, ആരാണ് ഓടിപ്പോയത്?”-സ്മൃതി ഇറാനി ചോദിച്ചു.