തിരുവനന്തപുരം: വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. ഓഗസ്റ്റ് 21ന് രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചത്. രാവിലെ പവന് 880 രൂപയും ഉച്ചയ്‌ക്ക് ശേഷം 800 രൂപയുമാണ് വില ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,18,480 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെയും നിരക്ക് മാറിയത്. വെറും രണ്ട് ദിവസത്തിനിടെ 4,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇത് വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷകളാണ് നേരത്തെ സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കിയിരുന്നത്. എന്നാല്‍ നിലവില്‍ അത്തരമൊരു തീരുമാനം ബാങ്കെടുക്കാന്‍ സാധ്യതയില്ല. യുഎസ് നേരിടുന്ന സാമ്പത്തിക സമ്മര്‍ദം കാരണം പലിശ നിരക്ക് വേഗത്തില്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നാണ് മോര്‍ഗന്റെ വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കെത്തും, ഇത് വില വീണ്ടും ഉയരുന്നതിന് വഴിയൊരുക്കുന്നതാണ്.
സ്വര്‍ണവില കൂടാന്‍ തുടങ്ങിയതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നു. കേരളത്തിലെ ജ്വല്ലറികളെല്ലാം തന്നെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഇപ്പോള്‍ പ്രത്യേക എക്‌സ്‌പോകളും സംഘടിപ്പിക്കുന്നുണ്ട്. കൂടിയ വില കൊടുത്ത് സ്വര്‍ണം വാങ്ങിക്കുന്നതിന് പകരം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആഭരണം തൂക്കം കുറച്ചെടുക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. വിവാഹങ്ങളിലും ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ ട്രെന്‍ഡായി മാറി.













