
കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ ബിജെപി പ്രാദേശിക നേതാവും യുപി സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട് കെ.പത്മരാജനെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിധി മരവിപ്പിച്ച് ഹൈക്കോടതി. പത്മരാജന്റെ വാദങ്ങള്‍ ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി.
വിധിയില്‍ പ്രഥമദൃഷ്ട്യ പിഴവുണ്ടെന്നും അതിജീവിതയുെട മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മൊഴിയിൽ കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്നും പത്മരാജന്റെ വാദങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും ജാമ്യം അനുവദിച്ചു കൊണ്ട് കോടതി വിലയിരുത്തി.ഒരു ലക്ഷം രൂപ ബോണ്ട്. രണ്ടാള്‍ ജാമ്യം, പരാതിക്കാരി താമസിക്കുന്ന റവന്യു ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയാണെങ്കിൽ പൂർണ ഉത്തരവാദിത്തം എസ്ഡിപിഐക്കും മതതീവ്രവാദ സംഘടനകൾക്കും ആയിരിക്കുമെന്നും പത്മരാജൻ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു .