Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി ആലപ്പി റിപ്പിൾസ്. റോയൽസ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം റിപ്പിൾസ് 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി എസ് വിനിലിന്റെയും മൊഹമ്മദ് അസറുദ്ദീന്റെയും തകർപ്പൻ പ്രകടനമാണ് റിപ്പിൾസിന് ഉജ്ജ്വല വിജയം ഒരുക്കിയത്. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ടി എസ് വിനിലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ 126/8, ആലപ്പി റിപ്പിൾസ് – 12.5 ഓവറിൽ 127/2

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസിന് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറാനായില്ല. മത്സരത്തിലുടനീളം മികച്ച രീതിയിൽ പന്തെറിഞ്ഞ ആലപ്പിയുടെ ബൗളർമാർ ആദ്യ പകുതിയിൽ തന്നെ കളി തങ്ങളുടെ വരുതിയിലാക്കി. ആദ്യ മൂന്ന് ഓവറുകളിൽ മൂന്ന് വിക്കറ്റുകളുമായി കളം നിറഞ്ഞ ടി എസ് വിനിലാണ് റോയൽസ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. അപകടകാരികളായ വിഷ്ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അഭിഷേക് പി നായർ എന്നീ താരങ്ങളെയാണ് വിനിൽ തുടക്കത്തിൽ തന്നെ പവലിയനിലേക്ക് മടക്കിയത്. അനാവശ്യ റണ്ണിനായോടി ക്യാപ്റ്റൻ കൃഷ്ണപ്രസാദ് കൂടി പുറത്തായതോടെ നാല് വിക്കറ്റിന് 21 റൺസെന്ന നിലയിലായിരുന്നു റോയൽസ്. മധ്യനിരയിൽ സിജോമോൻ ജോസഫും ഭരത് സൂര്യയും കെ അജീഷും നടത്തിയ ചെറുത്തുനിൽപ്പാണ് റോയൽസിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 46 റൺസുമായി പുറത്താകാതെ നിന്ന സിജോമോൻ ജോസഫാണ് റോയൽസിന്റെ ടോപ് സ്കോറർ. കെ അജീഷ് 23-ഉം ഭരത് സൂര്യ 17-ഉം റൺസെടുത്തു. റിപ്പിൾസിന് വേണ്ടി വിനിൽ ടി എസ് മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് മൊഹമ്മദ് അസറുദ്ദീൻ തകർപ്പൻ തുടക്കമാണ് നൽകിയത്. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസറുദ്ദീൻ 20 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 4.2 ഓവറിൽ റിപ്പിൾസിന്റെ സ്കോർ 50 കടന്നു. 29 പന്തുകളിൽ എട്ട് ഫോറും അഞ്ച് സിക്സുമടക്കം 68 റൺസ് നേടിയ അസറുദ്ദീൻ നിഖിലിന്റെ പന്തിൽ അക്ഷയ് മനോഹർ ക്യാച്ചെടുത്താണ് പുറത്തായത്. പക്ഷെ അതിനകം തന്നെ റിപ്പിൾസ് വിജയം ഉറപ്പിച്ചിരുന്നു. തുട‍ർന്നെത്തിയ കെ എ അരുണും സച്ചിൻ ബേബിയും ചേ‍ർന്ന് റിപ്പിൾസിനെ അനായാസം വിജയത്തിലെത്തിച്ചു. സച്ചിൻ ബേബി 26ഉം കെ എ അരുൺ 24-ഉം റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി നിഖിലും ബേസിൽ എൻ പിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Recent Posts