
ചെന്നൈ: കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നുള്ള അഭ്യൂഹവും ശക്തമായി. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ഡിഎംകെ എൻഡിഎയുമായി സഖ്യം ഉണ്ടാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ. ഇപ്പോൾ അതിനെ പിന്തുണയ്‌ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത് മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടി ആണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെ.യ്‌ക്കു പിന്തുണ നൽകിയതോടെയാണ് ഡി.എം.കെ. അവരുമായി അകന്നത്. ഇതോടെ ഇൻഡി സഖ്യവുമായും സ്റ്റാലിൻ അകന്നു. ഡി.എം.കെ.യ്‌ക്ക് ലോക്‌സഭയിൽ 22-ഉം രാജ്യസഭയിൽ എട്ടും എം.പി.മാരുണ്ട്. അതിനാൽ സുപ്രധാന ബില്ലുകൾ പാസാക്കുമ്പോൾ ബി.ജെ.പി. സർക്കാരിന് ഡി.എം.കെ. എം.പി.മാരുടെ പിന്തുണ വലിയ സഹായമാകും. അടുത്തിടെ ലോക്‌സഭാ സ്പീക്കർ ഓം ബിർള നടത്തിയ ചായ സത്കാരത്തിൽ ഡി.എം.കെ. എം.പി. കനിമൊഴി പങ്കെടുത്തതും രാഷ്‌ട്രീയ മാറ്റമായി ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു.