India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

ഇന്ത്യയുടെ സഹായത്തോടെ പ്രതിരോധസംവിധാനം ഏറെക്കുറെ ശക്തിപ്പെടുത്തിക്കഴിഞ്ഞ അര്‍മേനിയ ഇനി ആക്രമണം ശക്തമാക്കാന്‍ ഇന്ത്യയുടെ കരുത്തുറ്റ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

യേരെവാന്‍ : ഇന്ത്യയുടെ സഹായത്തോടെ പ്രതിരോധസംവിധാനം ഏറെക്കുറെ ശക്തിപ്പെടുത്തിക്കഴിഞ്ഞ അര്‍മേനിയ ഇനി ആക്രമണം ശക്തമാക്കാന്‍ ഇന്ത്യയുടെ കരുത്തുറ്റ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഈയിടെ അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് മിസൈലിനോട് അതീവതാല്‍പര്യം കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വില സംബന്ധിച്ചുള്ള അവസാന വട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജേഷ് കുമാര്‍ സിങ്ങ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നും വ്യോമപ്രതിരോധസംവിധാനമായ ആകാശും ശത്രുവിന്റെ ആയുധങ്ങള്‍ അടയാളപ്പെടുത്തുന്ന സ്വാതി റഡാറും ആര്‍ട്ടിലറിയും പിനാക റോക്കറ്റും നേരത്തെ വാങ്ങിയിട്ടുള്ള അര്‍മേനിയ ഇന്ത്യയുടെ ആയുധങ്ങളില്‍ പരിപൂര്‍ണ്ണതൃപ്തരാണ്. ഇനി തുര്‍ക്കിയുടെ ആയുധസഹായത്തോടെ നിലകൊള്ളുന്ന അസര്‍ബൈജാനെ മുറിവേല്‍പ്പിക്കാന്‍ ഉതകുന്ന ബലിസ്റ്റിക് മിസൈലാണ് അര്‍മേനിയ ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് രാജേഷ് കുമാര്‍ സിങ്ങ് പറയുന്നു. ഇനി വിലയുടെ കാര്യത്തില്‍ കൂടി അന്തിമ തീരമാനമെടുക്കേണ്ടതുണ്ട്. .

ആയിരം കിലോഗ്രാം വരെ ഭാരം വഹിച്ച്, 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കാന്‍ കഴിയുന്ന പ്രളയ് മിസൈല്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ കരുത്താണ്. ഒരു പക്ഷെ 5ചൈനയുടെ ഡോംഗ്ഫെംഗിനേക്കാള്‍ കേമനാണ് പ്രളയ് എന്നും വിലയിരുത്തലുകളുണ്ട്. ചൈനയുടെ ഡോംഗ്‌ഫെംഗ് 12, റഷ്യയുടെ 9കെ720 ഇസ്‌കന്ദര്‍ എന്നിവയേക്കാള്‍ മികച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് പ്രളയ് എന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നു. .

വേഗതയും കൃത്യതയുമാണ് പ്രളയ് മിസൈലിന്റെ സവിശേഷത. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ (എസ്ആര്‍ബിഎം) വിഭാഗത്തില്‍പ്പെടുന്നതാണ് പ്രളയ്. നിരവധി പുതിയ സാങ്കേതികവിദ്യകള്‍ പ്രളയില്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. 1000 കിലോ വരെയുള്ള ഭാരം വഹിച്ച് മിസൈല്‍ 500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കും.
ആധുനിക നാവിഗേഷന്‍ സംവിധാനവും എവിയോണിക്‌സും ഘടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു താല്‍ക്കാലിക ലോഞ്ചറില്‍ നിന്നു വരെ ഈ മിസൈല്‍ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും.

പുതിയ തലമുറയില്‍ പെട്ട കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഈ മിസൈലില്‍ ആധുനിക സാങ്കേതികവിദ്യകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി. സതീഷ് റെഡ്ഡി പറഞ്ഞു. ഒന്നു രണ്ടു പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞാല്‍ പ്രളയ് ഇന്ത്യന്‍ സേനയുടെ ഭാഗമാകും.

Recent Posts