കോഴിക്കോട് ; വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ താൻ പെട്ടുപോയതാണെന്ന് പൊലീസിന്റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ. കോടതിയിൽ ഹാജരാക്കവേയാണ് കാവ്യ മാധ്യമങ്ങളോടു പ്രതികരിച്ചത്.
ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് താൻ പെട്ടുപോയതാണെന്നാണ് കാവ്യ പറഞ്ഞത്. എന്നാൽ കേസിൽ അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കീർത്തന ഇങ്ങനെ അല്ലല്ലോ പറയുന്നതെന്ന മറുചോദ്യത്തിന് അവൾ പറയുന്നത് ശരിയല്ലെന്നും റിയാലിറ്റി താൻ പറയാമെന്നും കാവ്യ പറഞ്ഞു. എന്നാൽ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
സർവശിക്ഷ കേരളത്തിനു കീഴിൽ വിവിധ സ്കൂളുകളിലെ അധ്യാപകർക്കു പരിശീലനം നൽകുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാരായിരുന്നു കേസിൽ പിടിയിലായ വി.പി.നീഷ്മ, കാവ്യ, കീർത്തന തുടങ്ങിയവർ.കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശിയായ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ ലഹരിവിൽപനയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നത്. മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിടണം എന്നാവശ്യപ്പെട്ടാണ് പൊലീസ് കാവ്യയെയും മറ്റൊരു പ്രതിയായ നീഷ്മയെയും വടകര കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു
















