ന്യൂദൽഹി: 1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജൻ കുമാർ(80) അന്തരിച്ചു. തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സജ്ജൻ കുമാർ. ജയിൽ വച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. ലോക് സഭാ മുൻ അംഗമാണ് സജ്ജൻ കുമാർ.
സിഖ് വിരുദ്ധ കലാപക്കേസില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിനെ ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടി നേരിട്ട് ഒരു സമുദായത്തെ കൂട്ടക്കുരുതി നടത്തിയ ആദ്യ സംഭവമായിരുന്നു ദല്‍ഹിയില്‍ 1984ല്‍ ഉണ്ടായത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ പേരുപറഞ്ഞ് കോണ്‍ഗ്രസ് സിഖുകാരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കുകയായിരുന്നു.
കലാപത്തില്‍ 3296 സിഖുകാര്‍ കൊലചെയ്യപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കെങ്കിലും കോണ്‍ഗ്രസ്സുകാരുടെ കൈകൊണ്ട് കാലപുരി പൂകിയ സിഖുകാരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണെന്നാണ് വിവിധ കമ്മീഷനുകള്‍ കണ്ടെത്തിയത്. പരിക്കേറ്റ് ജീവച്ഛവങ്ങളായവര്‍ അരലക്ഷത്തിലധികവും. 1984 ഒക്ടോബര്‍ 31ന് വെടിയേറ്റ ഇന്ദിരാഗാന്ധിയെ കൊണ്ടുവന്ന ഓള്‍ഇന്ത്യമെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ്സുകാര്‍ ‘രക്തത്തിനു രക്തം’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതികാരത്തിന് തയ്യാറെടുത്തിരുന്നു. ആറുമണിയോടെ അവിടെയെത്തിയ രാഷ്‌ട്രപതി സെയില്‍സിംങ്ങിന്റെ കാറിനു നേരേ കല്ലെറിയുകയും തലപ്പാവുധരിച്ചവരെ ബസ്സില്‍നിന്നും കാറില്‍നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.
മൂന്നു ദിവസത്തേക്ക് ദല്‍ഹി കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ നരഹത്യയായിരുന്നു. ഓരോ സിഖുകാരനെ കൊല്ലുന്നവര്‍ക്കും ആയിരം രൂപ വീതം സമ്മാനം നല്‍കുമെന്നായിരുന്നു എം.പിയായിരുന്ന സജ്ജന്‍കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. സിഖുകാരുടെ മുഴുവന്‍ കടകളും കൊള്ളയടിച്ച ശേഷം അഗ്നിക്കിരയാക്കാനായിരുന്നു നിര്‍ദ്ദേശം. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും എച്ച്കെഎല്‍ ഭഗത്തും ആര്‍.കെ.ആനന്ദുമൊക്കെ കോണ്‍ഗ്രസ്സുകാരെ ആവേശഭരിതരാക്കി കൊലക്കളത്തിലേക്ക് ഇറക്കിവിട്ടു.
ശക്തമായ ജനവികാരത്തെ തുടര്‍ന്ന് സംഭവത്തേക്കുറിച്ച് സിബിഐയും വിവിധ കമ്മീഷനുകളും അന്വേഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് അസന്നിഗ്ധമായി വ്യക്തമാക്കപ്പെട്ടു. സജ്ജന്‍കുമാര്‍ കുറ്റവാളിയാണെന്ന് സിബിഐ തന്നെ കോടതിയെ ബോധിപ്പിച്ചു. ജഗദീഷ് ടൈറ്റ്ലറും കമല്‍നാഥും കലാപത്തിനു സഹായം ചെയ്തതായി അന്വേഷണകമ്മീഷനുകളും കണ്ടെത്തിയിരുന്നു.
















