India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും നീറ്റ് യുജി പുനഃപരീക്ഷയിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.
ഹര്‍ജിയിലെ ആവശ്യങ്ങള്‍ വ്യക്തിപരമായ ആശ്വാസങ്ങളെക്കുറിച്ചാണെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്‍ടിഎ ഇനിയുള്ള പരീക്ഷകള്‍ നടത്തുന്നത് നിരോധിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നീറ്റ് പരീക്ഷാര്‍ത്ഥികളായ ഋഷി കൈലാഷും ഫാത്തിമ കൗന്‍സറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഒരു സ്വയംഭരണ സ്ഥാപനത്തെ പരീക്ഷാ നടത്തിപ്പിന് നിയമിക്കാനും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം നീറ്റ് പുനഃപരീക്ഷയില്‍ എന്തെങ്കിലും ക്രമക്കേടുകളോ പൊരുത്തക്കേടുകളോ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനും എന്‍ടിഎയ്‌ക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഒഎംആര്‍ ഷീറ്റുകളില്‍ കൃത്രിമവും നടന്നിട്ടില്ല.
ഇപ്പോഴത്തെ രൂപത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജി പിന്‍വലിച്ചു. നീറ്റ് പോലുള്ള പൊതുപരീക്ഷകളുടെ നടത്തിപ്പില്‍ പരിഷ്‌കാരങ്ങള്‍ക്കായി പ്രത്യേക റിട്ട് ഹര്‍ജിയും പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി.

 

Recent Posts