
ഭോപാൽ ; സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി സഹപാഠികളായ രണ്ട് പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി കുടിപ്പിച്ചതായി പരാതി. ഭോപ്പാൽ ഗുണ ജില്ലയിലെ അരോൺ ഡവലപ്‌മെന്റ് ബ്ലോക്കിലെ പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.കുട്ടികൾ ഈ വിഷയം ഉടനടി പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, കയ്‌പ് മാറാൻ പത്ത് രൂപയുടെ ചോക്ലേറ്റ് വാങ്ങി കഴിക്കാനായിരുന്നു മറുപടി.
തങ്ങളുടെ വാട്ടർ ബോട്ടിലിൽ ചില വിദ്യാർഥികൾ മൂത്രം കലർത്തിയെന്നും അത് കുടിക്കേണ്ടി വന്നുവെന്നുമാണ് പെൺകുട്ടികൾ പരാതിപ്പെട്ടത്. കുട്ടികളുടെ ക്ലാസിലെ ഒരു വിദ്യാർഥിയാണ് മോശം പ്രവൃത്തി ചെയ്തതെങ്കിലും ഇതിൽ കൂടുതൽ ആൺകുട്ടികൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റാരോപിതനായ കുട്ടിയെയും മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പരാതിയുമായി സമീപിച്ചപ്പോൾ അങ്ങേയറ്റം മനുഷ്യത്വരഹിതമായാണ് പ്രിൻസിപ്പൽ പെരുമാറിയതെന്നാണ് കുട്ടികളുടെ മൊഴി.
സംഭവമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചൊവ്വാഴ്ച സ്കൂൾ പരിസരത്ത് തടിച്ചുകൂടുകയും ക്യാംപസ് പൂട്ടിയിട്ട് പ്രതിഷേധം ഉയർത്തുകയും ചെയ്തു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെയും അനാസ്ഥ കാണിച്ച പ്രിൻസിപ്പലിനെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അരോൺ സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് മഞ്ജുഷ ഖത്രിയുടെ നിർദേശപ്രകാരം തഹസിൽദാരും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫിസറും സ്ഥലത്തെത്തി പ്രിൻസിപ്പലിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. രണ്ട് ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.