തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററിലും വാർത്താക്കുറിപ്പിലും സംഭവിച്ച പിഴവിൽ സർക്കാർ നടപടി. സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
സെക്രട്ടേറിയറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പി.ആർ, വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി. മണി എന്നിവരെയാണ് സ്ഥലംമാറ്റിയത്. പ്രതീഷ് ഡി. മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫീസറായും സാബു പി.ആറിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രത്തിന് പകരം പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തിയ വിഴിഞ്ഞം ഉദ്ഘാടന പോസ്റ്ററാണ് വിവാദമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന പോസ്റ്റർ സാബു പി.ആർ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതായാണ് വിവരം.
അതേസമയം, സ്വാതന്ത്ര്യദിന പരിപാടിയുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് തെറ്റായി രേഖപ്പെടുത്തിയ സംഭവത്തിലാണ് പ്രതീഷ് ഡി. മണിക്കെതിരെ നടപടി സ്വീകരിച്ചത്. വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് പേര് നൽകിയിരുന്നത്.
















