Kerala

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് വിവരവും അനുഭവവുമുള്ള വ്യക്തിയെ നിയമിക്കണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.ചലച്ചിത്ര മേളയ്‌ക്ക് ഇനി മാസങ്ങള്‍ മാത്രമേ ഉളളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു പേര് താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.എന്നാല്‍ പേര് പുറത്തു പറയാന്‍ പറ്റില്ലെന്നും അടൂര്‍ പറഞ്ഞു.

സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ് പങ്കെടുത്ത ഫിലിം സൊസൈറ്റി അസോസിയേഷന്‍ പരിപാടിയിലായിരുന്നു അടൂര്‍ ഇങ്ങനെ പറഞ്ഞത്.ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റ് കണ്ടാല്‍ സങ്കടകരമാണ്. ഇതില്‍ താല്‍പര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്നതാണ്പ്രധാന പ്രശ്‌നം. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഉപകരണങ്ങളുടെ ക്ഷാമം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ട്. ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നുവെന്നും അടൂര്‍ പറഞ്ഞു.

അതേസമയം, രണ്ട് മണിക്ക് പ്രസ് ക്ലബില്‍ നിശ്ചയിച്ചിരുന്ന പരിപാടിക്ക് മന്ത്രി എത്തിയത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ്. ഇത്രയും നേരം അടൂരും നടന്‍ പ്രേംകുമാറും ഉള്‍പ്പെടെ ഉളളവര്‍ കാത്തിരുന്നു. പ്രസംഗിക്കവെ ഇതില്‍ അടൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് വിവിധ പരിപാടികളില്‍ പങ്കെടുത്തതു കൊണ്ടാണ് വൈകിയതെന്ന് പറഞ്ഞ മന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തു.

അടൂര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഈ വര്‍ഷം ചെയ്യാന്‍ ചില പരിമിതികള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തേക്കുള്ള തയാറെടുപ്പുകള്‍ ഈ വര്‍ഷത്തെ ഫിലിം ഫെസ്റ്റിവലിന് തൊട്ടു പിന്നാലെ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Recent Posts