
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. നിലവിൽ വിഴിഞ്ഞത്ത് അടുക്കുന്ന മദർ ഷിപ്പുകളിൽ നിന്നുള്ള ചരക്കുകൾ ചെറിയ കപ്പലുകളിലേക്ക് മാറ്റി രാജ്യത്തിന്റെ മറ്റ് തുറമുഖങ്ങളിൽ എത്തിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ മദർ ഷിപ്പുകളിൽ എത്തുന്ന ചരക്കുകൾ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളിൽ കയറ്റി കരമാർഗം നേരിട്ട് വിവിധയിടങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ വലിയൊരു നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.
കഴിഞ്ഞ 10 വർഷം കൊണ്ട് റെയിൽ-റോഡ് കണക്റ്റിവിറ്റി കൂടി പൂർത്തിയാക്കിയെങ്കിൽ നൂറിരട്ടി ഫലം ഉണ്ടാകുമായിരുന്നു. കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ അഭിമാനപദ്ധതി മിഷൻ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബൈ എന്നി തുറമുഖങ്ങള്‍ വഴി ചരക്ക് കയറ്റി അയച്ചിരുന്നവര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകള്‍ അയക്കാന്‍ സാധിക്കും. ഇത് യാത്രാസമയം കുറയ്‌ക്കാനും ലോജിസ്റ്റിക്‌സ് ചെലവുകളില്‍ വലിയ കുറവ് വരുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.