India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

Published by
അനീഷ് അയിലം

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്താകമാനം ഭീകരാക്രമണത്തിന് പദ്ധതിയിട്ട, പാക് ചാര സംഘടന ഐഎസ്ഐയുമായി ബന്ധമുള്ള, 253 ഭീകരര്‍ പിടിയില്‍. 200 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐഎസ്‌ഐ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ പിന്തുണയോടെയുള്ള ഭീകര റിക്രൂട്ടിങ് ഏജന്‍സി ഷെഹ്‌സാദ് ഭാട്ടി സംഘത്തില്‍പ്പെട്ടവരാണ് കേരളമടക്കം 14 സംസ്ഥാനങ്ങളില്‍ നിന്നായി പിടിയിലായത്.

ഇവരില്‍ നിന്ന് പാക് നിര്‍മിത ഐഇഡികളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കേരളത്തില്‍ നിന്ന് പിടിയിലായത് രണ്ടു പേര്‍. സൈനിക കേന്ദ്രങ്ങളടക്കം നിരീക്ഷിക്കാന്‍ ഭീകരര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും കണ്ടെത്തി. കേരളത്തില്‍ തിരുനാവായയിലെ മാഘമഹോത്സവത്തില്‍ ഭീകരാക്രമണത്തിനായി 9000 കിലോ സ്ഫോടക വസ്തുക്കളെത്തിച്ച മുഖ്യ സൂത്രധാരന്‍ ടി.എ. ഹാരിസിനെ ഏതാനും ദിവസം മുമ്പാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 10 പേര്‍ കേസില്‍ പിടിയിലായി. ഇതിന് പിന്നാലെയാണ് രണ്ട് ഭീകരര്‍ കൂടി കേരളത്തില്‍ നിന്ന് അറസ്റ്റിലായത്.

ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ആഗസ്ത് 12ന് സുരക്ഷാ സേനകളും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഏകദേശം 250 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉത്തര്‍പ്രദേശ്-62, ഹരിയാന-52, ദല്‍ഹി-51, പഞ്ചാബ്-44, രാജസ്ഥാന്‍-15, മഹാരാഷ്‌ട്ര-8, ഉത്തരാഖണ്ഡ്-5, കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം. തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ നിന്നു രണ്ട് ഭീകരര്‍ വീതം എന്നിങ്ങനെയാണ് അറസ്റ്റിലായത്.

പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറി (പിഒഎഫ്) മുദ്രയുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച സിസിടിവികള്‍ എന്നിവ പിടിച്ചെടുത്തു. സൈനിക കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിച്ച് വരികയായിരുന്നു ഇവര്‍. യുഎപിഎ, ആംസ് ആക്ട്, എന്‍ഡിപിഎസ് ആക്ട്, സ്ഫോടക വസ്തു നിയമം എന്നിവ അനുസരിച്ച് ദല്‍ഹിയിലും കര്‍ണാടകയിലും പുതുതായി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ഷെഹ്‌സാദ് ഭാട്ടി ഭീകര സംഘത്തിനെതിരേ 80 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജന്തര്‍ മന്തറിലെ കോക്രോച്ച് സമരത്തില്‍ പങ്കെടുത്ത, ഐഎസ്ഐ-ജെയ്ഷെ മുഹമ്മദ്- ഷെഹ്‌സാദ് ഭാട്ടി സംഘത്തില്‍പ്പെട്ട നാല് പ്രായപൂര്‍ത്തിയാകാത്തവരടക്കം 12 പേരെ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഏതാനും ആഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.