India

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അയോധ്യ വിധിക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു.
2019 ലെ അയോധ്യ വിധി അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിന് ഇയാള്‍ക്കെതിരെ 6 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇത് അടയ്‌ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പട്യാല ഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ന്യൂദല്‍ഹി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സമര്‍പ്പിച്ച ശിക്ഷ നടപ്പാക്കല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ് . അയോധ്യ വിധി അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മെഹ്‌മൂദ് പ്രാച്ച ആദ്യം സിവില്‍ കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്തതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ആ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി പ്രാച്ചയ്‌ക്ക് 5 ലക്ഷം രൂപ കൂടി പിഴ ചുമത്തി.
1985-ലെ ജഡ്ജിമാരുടെ സംരക്ഷണ നിയമത്തിന്‌റ ലംഘനമാണ് പ്രാച്ചയുടെ കേസെന്ന് പട്യാല ഹൗസ് കോടതി വിധിച്ചു. ജഡ്ജിമാര്‍ ജുഡീഷ്യല്‍ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് ഈ നിയമം വിലക്കുന്നു.

 

Recent Posts