പൊന്‍കുന്നം: നാടിന്റെ പ്രിയപ്പെട്ട ഡോക്ടര്‍ ജോണിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതോടെ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് പൊന്‍കുന്നത്തെത്തി.
പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിനൊപ്പം നില്‍ക്കുക എന്നത് തന്റെ കടമയാണെന്ന നിലയിലാണ് അദ്ദേഹം ഡോക്ടര്‍ ജോണിന്റെ ഭൗതികശരീരം അവസാനമായി കാണാനെത്തിയത്. ഡോക്ടര്‍ ജോണിന്റെ കുടുംബവുമായി സുരേഷ് ഗോപിയുടെ കുടുംബത്തിനുള്ളത് ഇന്നലെയോ ഇന്നോ തുടങ്ങിയ ബന്ധമല്ല; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധമാണ്. ഡോക്ടര്‍ ജോണും സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ പിതാവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരുമിച്ച് പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
മെഡിക്കല്‍ കോളേജ് കാലത്ത് ആരംഭിച്ച ആ സൗഹൃദം പിന്നീട് കുടുംബബന്ധമായി വളര്‍ന്നു. ബന്ധത്തിന്റെ മറ്റൊരു കണ്ണിയായിരുന്നു സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ഡോക്ടര്‍ ജോണിന്റെ മകള്‍ സിന്ധു ജോണും. തിരുവനന്തപുരം നിര്‍മ്മല ഭവന്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. അങ്ങനെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദം തലമുറകളിലേക്ക് പടര്‍ന്നു. കാലം കടന്നുപോയി. ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. എന്നാല്‍ ആ ബന്ധത്തിന്റെ ഊഷ്മളതയ്‌ക്ക് മാത്രം ഒരു കാലത്തിനും മങ്ങലേല്‍പ്പിക്കാനായില്ല. അതുകൊണ്ടുതന്നെ ജോണ്‍ ഡോക്ടറുടെ വിയോഗവേളയില്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം ഒരു ഔപചാരിക സന്ദര്‍ശനമായിരുന്നില്ല. പതിറ്റാണ്ടുകളായി ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ഒരു കുടുംബബന്ധത്തിന്റെ സാക്ഷ്യമായിരുന്നു അത്.
ഡോക്ടര്‍ ജോണിന്റെ സംസ്‌കാരച്ചടങ്ങ് നടന്ന ദിവസം തൃശ്ശൂരിലെ ലൂര്‍ദ് പള്ളിയില്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക കുര്‍ബാനയ്‌ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിയ ശേഷമാണ് സുരേഷ് ഗോപി പൊന്‍കുന്നത്തെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ ജോണിന്റെ ഭവനത്തില്‍ നടന്ന കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു.
















